കോട്ടയം: പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ. സൗജന്യമായി പെട്രോൾ നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു യുവാക്കൾ ജീവനക്കാരനെ ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. ഏറ്റുമാനൂരിന് അടുത്തുള്ള പമ്പിലായിരുന്നു സംഭവം. ഏറ്റുമാനൂർ സ്വദേശികളായ ഷിന്റോ, ഷാലു, ആയാംകുടി സ്വദേശി രതീഷ്, പുന്നത്തറ സ്വദേശി സുധീഷ് എന്നിവരാണ് പിടിയിലായത്.
പ്രതികളുടെ സുഹൃത്തായ യുവാവ് പമ്പിലെത്തിയ ശേഷം സൗജന്യമായി പെട്രോൾ നൽകാൻ ആവശ്യപ്പെട്ടു. ജീവനക്കാർ എതിർത്തതോടെ വലിയ വാക്കുതർക്കമാവുകയായിരുന്നു. തുടർന്ന് പ്രതികൾ സംഘമായെത്തി അക്രമണം അഴിച്ചുവിടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ നാലു പേരെയും റിമാൻഡ് ചെയ്തു.
ആക്രമണത്തിൽ പമ്പ് ജീവനക്കാരൻ സന്ദീപിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മാരകായുധങ്ങളുമായാണ് യുവാക്കൾ പമ്പിൽ എത്തിയത്. പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ സന്ദീപ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്. സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു.