എറണാകുളം: ബലാത്സംഗ കേസിൽ നിയമ സഹായം തേടിയെത്തിയ യുവതിയെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ പി.ജി മനുവിനെ പുറത്താക്കി. ഇയാളിൽ നിന്നും രാജിക്കത്ത് എഴുതി വാങ്ങിയതായി അഡ്വക്കേറ്റ് ജനറൽ അറിയിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകനെതിരെ തുടർ നടപടികൾ ചോറ്റാനിക്കര പോലീസ് തുടങ്ങിയിട്ടുണ്ട്. പി.ജി മനുവിനെ കണ്ടെത്തി നോട്ടീസ് നൽകുകയും മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.
2018-ലുണ്ടായ ബലാത്സംഗ കേസിൽ നിയമ സഹായം തേടിയാണ് യുവതി പി.ജി മനുവിനെ സമീപിച്ചത്. കേസിൽ പരമാവധി നിയമ സഹായം നൽകാമെന്ന് പറഞ്ഞ അഭിഭാഷകൻ ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. 2023 ഒക്ടോബർ 10-നാണ് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തത്. പിന്നീട് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നു.