കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ കുട്ടിയെ ഉപേക്ഷിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 1.14 നാണ് കുട്ടിയെ ഓട്ടോറിക്ഷയിൽ ആശ്രാമം മൈതാനത്ത് എത്തിച്ചത്. കടത്ത് സംഘത്തിലെ സ്ത്രീ ഒക്കത്ത് ഇരുത്തിയാണ് കുട്ടിയെ മൈതാനത്തെയ്‌ക്ക് കൊണ്ടുപോയത്. പോലീസ് അന്വേഷണത്തിലാണ് നിർണായക ദൃശ്യങ്ങൾ ലഭിച്ചത്.
അതേസമയം പ്രതികൾ സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുൻപേ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് വിവരം. 24 ന് പ്രതികൾ ഉപയോഗിച്ച വെള്ള സ്വിഫ്റ്റ് കാർ പള്ളിക്കൽ മൂതല റൂട്ടിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പള്ളിക്കൽ നിന്നും പാരിപ്പള്ളി ചടയമംഗലം ഭാഗത്തേക്കാണ് കാർ യാത്ര ചെയ്തത്. ഉച്ചയ്‌ക്ക് 2.31 ന് ഈ റൂട്ടിലൂടെ കാർ കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചു.
കുട്ടിയെ തട്ടിക്കൊണ്ട് പോയി മൂന്ന് ദിവസം കഴിയുമ്പോഴും പോലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. പ്രതികളെ കുറിച്ചും വാഹനത്തെ കുറിച്ചും വ്യക്തമായ വിവരങ്ങൾ ഇല്ല. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ശേഷം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതടക്കം നാടകീയമായ കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
സംഭവം നടന്ന ദിവസവും അതിന് മുൻപും പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയെങ്കിലും ഇതിനെ കേസിലെ നിർണ്ണായക വിവരങ്ങളായി കണക്കാക്കാൻ സാധിക്കില്ല. ഒന്നിലധികം രേഖാ ചിത്രങ്ങൾ നിർമ്മിച്ചെങ്കിലും ഫലം നിരാശ മാത്രം. കുറ്റവാളികളിലേക്ക് നയിക്കുന്ന ഒന്നും തന്നെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.