തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി വീട് ഉയർത്തുന്നതിനുള്ള നടപടി ആരംഭിച്ച് തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശികൾ. ഓരോ തവണ വെള്ളം കയറുമ്പോഴും ലക്ഷങ്ങളുടെ നാശനഷ്ടമാണ് പ്രദേശവാസികൾക്ക് സംഭവിക്കുന്നത്. ഇതോടെ നാട്ടുകാർ കുട്ടനാട് മോഡലിലുള്ള സ്വയം പരിഹാര മാർഗം സ്വീകരിച്ചിരിക്കുകയാണ്.
വീട് പൊളിച്ച് മറ്റൊന്ന് വെക്കാൻ സാധിക്കാത്തതിനാൽ പെടാപ്പാടിലാണ് ഗൗരീശപട്ടത്തെ നിവാസികൾ. ഒരു മാസത്തിനുള്ളിൽ രണ്ട് തവണ വീട്ടിൽ വെള്ളം കയറിയതോടെയാണ് നീക്കം. പ്രദേശത്തെ 128 വീടുകളിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇതിനോടകം തന്നെ ഉണ്ടായിരിക്കുന്നത്.
ഗൗരീശപട്ടത്തെ റിട്ടയേഡ് ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫർ സതീഷ് ഗോപിയുടെ വീട്ടിലാണ് ആദ്യ ഘട്ടത്തിൽ വീട് ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മഴയിൽ വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.വീടെങ്കിലും സുരക്ഷിതമാക്കുന്നതിനുള്ള തത്രപ്പാടിലാണ് ഇവിടുത്തുകാർ.
സ്ക്വയർ ഫീറ്റിന് 250 രൂപയാണ് വീട് ഉയർത്തുന്നതിനുള്ള നിരക്ക്. മൂന്നടിയോളം മിനിമം ജാക്കി വച്ച് ഉയർത്തുകയും ചുമര് തുരക്കുകയും ചെയ്യും. ശേഷം തറ വീണ്ടും പുതുക്കി പണിയും. ഇതാണ് കുട്ടനാട് സ്റ്റൈൽ വീടുയർത്തൽ.