തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ അദ്ധ്യാപകർ അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കുമെന്നറിയിച്ച് കെജിഎംസിടിഎ. അദ്ധ്യാപകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹാരം കാണുന്നതിനായി സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഡിസംബർ ഒന്ന് മുതൽ അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കുന്നത്. സമരത്തിന്റെ ഭാഗമായി നാളെ മുതൽ കോളേജുകളിലെ അദ്ധ്യായനവും, രോഗപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളിൽ നിന്നും വിട്ടു നിൽക്കണമെന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.
പണിമുടക്കുന്ന അദ്ധ്യാപകർ അവലോകന യോഗങ്ങൾ, വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്‌കരിക്കുമെന്നും അദ്ധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു. ഒപിയിൽ ഒരു ഡോക്ടർ നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത എണ്ണം രോഗികളെ മാത്രമായിരിക്കും പരിശോധിക്കുക. ഇതിന് ശേഷമുള്ള സമയം നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിക്കുന്ന പ്രകാരമുള്ള അദ്ധ്യായന പ്രവർത്തനങ്ങൾ നടത്തും.
ഒരു വാർഡിൽ നിശ്ചിത പരിധിയേക്കാൾ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കില്ല. നിശ്ചിത സമയത്തിനുള്ളിൽ ചെയ്ത് തീർക്കാവുന്ന ഓപ്പറേഷനുകൾ മാത്രമാകും നടത്തുക. ഉച്ചഭക്ഷണത്തിന് വേണ്ടിയുള്ള 45 മിനിറ്റ് ഇടവേള നിർബന്ധമായും പ്രയോജനപ്പെടുത്തും. ഒപി, വാർഡ്, തീയറ്റർ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരും സമരങ്ങളിൽ പങ്കെടുക്കുമെന്നും സംഘടന അറിയിച്ചു. അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകാത്ത പക്ഷം ചട്ടപ്പടി സമരം കൂടുതൽ ശക്തമാക്കാനാണ് നീക്കമെന്ന് കെജിഎംസിടിഎ സംസ്ഥാന സമിതിക്ക് വേണ്ടി പ്രസിഡന്റ് ഡോ. നിർമ്മൽ ഭാസ്‌കറും, സെക്രട്ടറി ഡോ. റോസ്‌നാര ബീഗവും അറിയിച്ചു.