മലയാളികളുടെ പ്രിയനടനാണ് ഇന്ദ്രൻസ്. വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്ത് തന്റേതായൊരു ഇടം നേടാൻ ഇന്ദ്രൻസിന് സാധിച്ചിട്ടുണ്ട്. മലയാളികൾ ഒരിക്കലും മറക്കാത്ത നിരവധി ഹാസ്യ കഥാപാത്രങ്ങളാണ് ഇന്ദ്രൻസ് മലയാള പ്രേക്ഷകർക്ക് സമ്മാനിച്ചത്. തന്റെ ശരീരവും ശബ്ദവും കാരണമാണ് മലയാളികൾ തന്നെ ഇഷ്ടപ്പെടുന്നതെന്ന് പല അഭിമുഖങ്ങളിലും ഇന്ദ്രൻസ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.അഞ്ചാം പാതിര എന്ന ചിത്രത്തിലൂടെ സീരിയസ് വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് ഇന്ദ്രൻസ് തെളിയിച്ചു. കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തിയ സിനിമയാണ് ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തിയ ഹോം. ഹോമിലെ അഭിനയത്തിന് ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശവും ഇന്ദ്രൻസിന് ലഭിച്ചിരുന്നു.
ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രൻസ് പിന്നീട് അഭിനയത്തിന്റെ പല തലങ്ങളിലേക്ക് കടന്ന് പ്രേക്ഷകരെ അമ്പരിപ്പിച്ചു. ഇന്ദ്രൻസിന്റെ അഭിനയത്തെ കുറിച്ച് കലാഭവൻ ഷാജോൺ പറയുന്ന വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഹോം സിനിമയിലെ ഒരു രംഗത്തെ കുറിച്ചാണ് ഷാജോണിന്റെ വാക്കുകൾ.
‘ഹോം കണ്ടയുടൻ ഞാൻ ഇന്ദ്രസേട്ടനെ വിളിച്ചിരുന്നു. ഹോമിൽ ഒരു രംഗമുണ്ട്. മോൻ ദേഷ്യപ്പെട്ട് ഗേറ്റിന്റെ അടുത്ത് വന്ന് നിൽക്കുമ്പോൾ വീടിനകത്ത് നിന്നുള്ള ഭാര്യയുടെ വിളി കേട്ടിട്ട് ഒന്നുമില്ലെടി എന്ന് പറയുന്ന സീൻ. അതൊക്കെ ഒരു നടനും ചെയ്യാൻ സാധിക്കാത്തതാണ്. പ്ലാൻ ചെയ്ത് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് ആ സീനൊക്കെ. വലിയ ദൈവാനുഗ്രഹമുള്ള ഒരു നാടന് മാത്രമേ ഇത്തരം രംഗങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളു’.
ഇത് എങ്ങനെയാണെന്ന് ഞാൻ ഇന്ദ്രസേട്ടനോട് ചോദിച്ചിരുന്നു. അതൊന്നും എനിക്ക് അറിയില്ല. അപ്പോൾ അങ്ങനെയൊക്കെ വന്നു, എന്നായിരുന്നു ഇന്ദ്രസേട്ടൻ പറഞ്ഞത്. ഇന്ദ്രൻസേട്ടൻ സിനിമയിൽ അഭിനയിക്കുന്നതല്ല, ശരിക്കും ജീവിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം ദേഷ്യപെടാറേയില്ല, വളരെ സൗമ്യതയോടെ മാത്രമേ സംസാരിക്കകയുള്ളൂ. പക്ഷേ ദേഷ്യം വന്നാൽ ആ പരിസരത്ത് പോലും ആർക്കും നിൽക്കാൻ പറ്റില്ലെന്നും ഷാജോൺ പറഞ്ഞു.