ന്യൂഡൽഹി: അസമിൽ നാല് വിഘടനവാദികൾ കൂടി പോലീസിൽ കീഴടങ്ങി. യൂണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം- ഐ (ഉൾഫ-ഐ) യിലെ പ്രവർത്തകരാണ് കീഴടങ്ങിയത്. ഗുവാഹത്തിയിലെ പോലീസ് ആസ്ഥാനത്തെത്തിയാണ് നാലുപേരും കീഴടങ്ങിയത്.
നയൻ പത്മൗട്ട്, ദിപോക്ക് ഹതിബോറുവ, കുലാങ് മോറൻ, പലാഷ് മോറൻ എന്നിവരാണ് കീഴടങ്ങിയത്. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അസം ഡിജിപി ജി.പി. സിംഗ്, സ്‌പെഷ്യൽ ഡിജിപി ഹർമീത് സിംഗ് എന്നിവർ ചേർന്ന് കീഴങ്ങിയവരെ സ്വീകരിച്ചു. കീഴടങ്ങിയവർക്ക് സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്ന് അസം ഡിജിപി അറിയിച്ചു.
സംഭവത്തെ കീഴടങ്ങലായി കണക്കാക്കേണ്ടതില്ലെന്നും യുവാക്കളുടെ മുഖ്യധാരയിലേക്കുളള മടങ്ങിവരവായി മാത്രമേ കാണാൻ സാധിക്കുള്ളുവെന്നും അസം ഡിജിപി പറഞ്ഞു. യുവാക്കളുടെ പുനരധിവാസത്തിനായി സാധിക്കുന്നതെല്ലാം ചെയ്യും. സർക്കാർ ഉറപ്പുനൽകിയ ആനുകൂല്യങ്ങൾ കൈമാറും. കൂടുതൽ യുവാക്കൾ അക്രമത്തിന്റെ പാത ഉപേക്ഷിക്കുമെന്നാണ് കരുതുന്നതെന്നും അസം ഡിജിപി പറഞ്ഞു.
മണിപ്പൂരിലെ ഏറ്റവും പഴയതും വലുതുമായ സായുധ ഗ്രൂപ്പായ യൂണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരുമായി സമാധാന കരാർ ഒപ്പിട്ടിരുന്നു. നിരവധി പ്രവർത്തകരും ആയുധങ്ങളുമായി കീഴടങ്ങി. ഇതിന് പിന്നാലെയാണ് നാല് ഉൾഫ ഭീകരവാദികൾ കൂടി ഇന്ന് കീഴടങ്ങിയത്.