കണ്ണൂർ: സിപിഎമ്മിന്റെ അക്രമത്തെ ചെറുത്തുതോൽപ്പിച്ച നേതാവാണ് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂരിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ മേൽക്കോയ്മക്കെതിരെ, തോന്ന്യവാസത്തിനെതിരെ ശക്തമായി നെഞ്ചുവിരിച്ച്, പ്രവർത്തകർക്കൊപ്പം നിന്ന് പോരാടിയ മാതൃകാ സ്വയംസേവകനാണ് കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. പാനൂരിൽ നടന്ന സ്വർഗീയ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ സാംഘികിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ഒരു നല്ല അദ്ധ്യാപകനായിരുന്നു. എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രിയങ്കരനായിരുന്നു. അതുകൊണ്ട് തന്നെയാണ് പ്രശ്‌നങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്തും അദ്ദേഹം സ്‌കൂളിൽ പോയി പഠിപ്പിക്കാൻ തയ്യാറായത്. ഒരു കേസിൽ പോലും അദ്ദേഹം പ്രതിയായിരുന്നില്ല. പക്ഷേ താൻ വിശ്വസിച്ച ആദർശത്തിന് വേണ്ടി, പ്രസ്ഥാനത്തിന് വേണ്ടി തനിക്ക് ശരിയെന്ന് തോന്നിയ ആദർശം നെഞ്ചേറ്റി എന്നത് മാത്രമാണ് കെ.ടി. ജയകൃഷ്ണൻ ചെയ്ത തെറ്റ്. അതിന്റെ പേരിലാണ് അദ്ദേഹത്തിന് ജീവൻ ബലിയർപ്പിക്കേണ്ടി വന്നിട്ടുള്ളത്.
യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്റർക്ക് ജീവന് ഭീഷണിയുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു. തൃശൂരിലേക്ക് പ്രവർത്തന കേന്ദ്രം മാറ്റാൻ സംഘടന നിർദ്ദേശിച്ചിരുന്നു, എന്നാൽ എന്തുവന്നാലും കണ്ണൂരിൽ തന്നെ തുടരുമെന്ന് അദ്ദേഹം സംഘടനയെ അറിയിച്ചു. എന്നാൽ അദ്ദേഹം ആ തീരുമാനം വിനയാന്വിതനായി നിരാകരിക്കുകയുണ്ടായി. നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം ഈ സമൂഹത്തിൽ പ്രവർത്തിക്കുമെന്നും എന്തുവന്നാലും സധൈര്യം നേരിടുമെന്നുമാണ് ജയകൃഷ്ണൻ പറഞ്ഞത്.
ജയകൃഷ്ണൻ ഏതൊരു ആദർശത്തിന് വേണ്ടിയാണോ പ്രവർത്തിച്ചത്, എന്തിനു വേണ്ടിയാണോ ജീവൻ ബലിയർപ്പിച്ചത്, ഇന്ന് ആ ദൗത്യം ഏറ്റെടുക്കാൻ കഴിഞ്ഞ 24 വർഷത്തിനുള്ളിൽ കേരളത്തിനുള്ളിലും കണ്ണൂർ ജില്ലയിലും തലശ്ശേരി മേഖലയിലും പതിനായിരക്കണക്കിന് യുവാക്കൾ തയ്യാറായി എന്നുള്ളതാണ് നമുക്ക് കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണകൾ ഇന്നും കേരളത്തിലെ യുവാക്കളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ആദർശത്തിന്റെ പ്രേരണ സ്രോതസ്സായി എന്നും കെ.ടി. ജയകൃഷ്ണന്റെ ജ്വലിക്കുന്ന സ്മരണകൾ മാറുന്നു’- എന്ന് പി.കെ. കൃഷ്ണദാസ് അനുസ്മരിച്ചു.
രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യകാരി സദസ്യൻ വി. ശശിധരൻ, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ തുടങ്ങിയവരും അനുസ്മരണ സാംഘിക്കിൽ പങ്കെടുത്തു. ജയകൃഷ്ണൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. രാവിലെ ജയകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ നടന്ന പുഷ്പാർച്ചന ചടങ്ങിൽ അമ്മയും സഹോദരിമാരും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
അതേസമയം ഇന്ന് വൈകിട്ട് മണ്ഡല അടിസ്ഥാനത്തിൽ ജില്ലയിൽ ഉടനീളം പൊതുപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല കേരളത്തിലുടനീളം അനുസ്മരണ സമ്മേളനങ്ങൾക്ക് പുറമേ സേവന പ്രവർത്തനങ്ങളും യുവമോർച്ച സംഘടിപ്പിക്കുന്നുണ്ട്.
1999 ഡിസംബർ ഒന്നിന് പാനൂർ ഈസ്റ്റ് മൊകേരി യു.പി.സ്‌കൂളിലെ ക്ലാസ് മുറിയിൽ വെച്ചാണ് സിപിഎം അക്രമികൾ ജയകൃഷ്ണൻ മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയത്. അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് നീതിപീഠവും വിശേഷിപ്പിച്ച സംഭവമായിരുന്നു ജയകൃഷ്ണൻ മാസ്റ്ററുടെ കൊലപാതകം.