ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകരർക്ക് സ്ഫോടക വസ്തുക്കളും ഡ്രോണുകളും വിതരണം ചെയ്ത സംഭവത്തിൽ എട്ട് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം തയ്യാറാക്കി. തെലങ്കാന സ്വദേശികളായ എട്ട് പേർക്കെതിരെയാണ് എൻഐഎ കുറ്റപത്രം തയ്യാറാക്കിയത്. ഐപിസി പ്രകാരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ, സ്ഫോടക വസ്തു നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ എൻഐഎ കേസെടുത്തിരിക്കുന്നത്.
ഭീകരവാദ പ്രവർത്തനങ്ങൾക്കായി നിരവധി സ്‌ഫോടക വസ്തുക്കളാണ് പ്രതികൾ കമ്യൂണിസ്റ്റ് ഭീകരർക്ക് കൈമാറിയത്. ആദ്യം മൂന്ന് പ്രതികളെയാണ് എൻഐഎ പിടികൂടിയത്. തുടർന്ന് എൻഐഎ നടത്തിയ അന്വേഷണത്തിലാണ് മറ്റ് പ്രതികളെ കൂടി അന്വേഷണ സംഘം കണ്ടെത്തിയത്.
തെലങ്കാന സ്വദേശിയായ കുമാരസ്വാമിയിൽ നിന്നാണ് പ്രതികൾ സ്‌ഫോടക വസ്തുക്കൾ വാങ്ങിയതെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വനത്തിനുള്ളിൽ പരിശോധന നടത്തുന്ന സുരക്ഷാ സേനയുടെ നീക്കങ്ങൾ മനസിലാക്കുന്നതിനായി കമ്യൂണിസ്റ്റ് ഭീകരരുടെ നിർദ്ദേശ പ്രകാരം പ്രതികൾ ഒരു ഡ്രോൺ വാങ്ങിയതായും എൻഐഎ കണ്ടെത്തി.
സുരക്ഷ സേനക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും അതിനായുള്ള സ്ഫോടക വസ്തുക്കൾ പ്രതികളിൽ നിന്നും പിടിച്ചെടുത്തതായും എൻഐഎ അറിയിച്ചു. ഈ വർഷം ജൂൺ അഞ്ചിന് തെലങ്കാനയിലെ ചെർള പോലീസ് സ്റ്റേഷനിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസ് ഓഗസ്റ്റ് മൂന്നിനാണ് എൻഐഎ ഏറ്റെടുത്തത്.