റായ്പൂർ: ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. റിങ്കു സിംഗ്, യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, ജിതേഷ് ശർമ്മ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 46 റൺസെടുത്ത റിങ്കു സിംഗാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഓസ്‌ട്രേലിയക്കായി ബെൻ ദ്വാർഷുയിസ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. തൻവീർ സംഗ, ജേസൺ ബെഹ്രെംദൊർഫ് എന്നിവർ രണ്ട് വിക്കറ്റും ആരോൺ ഹാർഡി ഒരു വിക്കറ്റും വീഴ്‌ത്തി.
പവർ പ്ലേയുടെ അവസാന പന്തിൽ തന്നെ ഇന്ത്യ്‌ക്ക് ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. 37 റൺസുമായി താരം കൂടാരം കയറുമ്പോൾ സ്‌കോർ ബോർഡിൽ 50 റൺസായിരുന്നു ഇന്ത്യയ്‌ക്ക്. പിന്നാലെ ക്രീസിലൊന്നിച്ച ഋതുരാജ് ഗെയ്ക്വാദ് – ശ്രേയസ് അയ്യർ സഖ്യം മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ തുടങ്ങിയതോടെ ഓസീസ് ബൗളർമാർ വിയർത്തു. എന്നാൽ 8 റൺസ് നേടിയ ശ്രേയസ് അയ്യരെ തൻവീർ സംഗ കൂടാരം കയറ്റിയതോടെ ഇന്ത്യ പരുങ്ങി. രണ്ടാം വിക്കറ്റിൽ ക്രീസിലൊന്നിച്ച നായകൻ സൂര്യ കുമാർ യാദവ്(1) ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്‌ക്കാനാവാതെ മടങ്ങി.
പിന്നാലെ ഋതുരാജ് ഗെയ്ക് വാദിനെയും (32) ഇന്ത്യക്ക് നഷ്ടമായി. തുടർന്ന് ക്രീസിലൊന്നിച്ച റിങ്കു സിംഗ് – ജിതേഷ് ശർമ്മ സഖ്യം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെയാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. പക്ഷേ ജിതേഷ് ശർമ്മയെ(35) ദ്വാർഷുയിസ് പുറത്താക്കി ഈ കൂട്ട് കെട്ട് പൊളിച്ചു. 46 റൺസെടുത്ത റിങ്കു സിംഗിനെയും അടുത്ത ഓവറിൽ ഇന്ത്യക്ക് നഷ്ടമായി. അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയി, ദീപക് ചഹർ എന്നിവർ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ കൂടാരം കയറി. അവസാന ഏഴ് റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. ആവേശ് ഖാൻ (1) പുറത്താകാതെ നിന്നു.