ന്യൂഡൽഹി: ട്രെയിനിടിച്ച് ആനകൾക്ക് അപകടം സംഭവിക്കുന്നത് തടയിടാൻ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. ട്രെയിൻ തട്ടി ആനകൾക്ക് ജീവഹാനി സംഭവിക്കുന്നതിന് തടയാൻ ‘ഗജരാജ സുരക്ഷാ’ സംവിധാനമാണ് റെയിൽവേ വികസിപ്പിച്ചിരിക്കുന്നത്. ആനകൾ അധികമുള്ള പ്രദേശങ്ങളിൽ ഈ സംവിധാനം നടപ്പിലാക്കും. 700 കിലോമീറ്റർ ദൂരത്തോളം ട്രാക്കുകളിൽ ‘ഗജരാജ് സുരക്ഷാ’ സംവിധാനം കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം.
പൈലറ്റ് പദ്ധതിയെന്ന നിലയിൽ ഒരു വർഷം പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പിലാക്കിയിരുന്നു. അസമിലെ റെയിൽവേ ട്രാക്കിലായിരുന്നു ഗജരാജ് സുരക്ഷാ സംവിധാനം പരീക്ഷിച്ചത്. തുടർന്ന് വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
റെയിൽവേ ട്രാക്കുകളിൽ സംശയാസ്പദമായ നിലയിൽ ചലനം സംഭവിക്കുകയാണെങ്കിൽ ലോക്കോ പൈലറ്റുമാർക്ക് മുൻകൂട്ടി സന്ദേശം ലഭിക്കുന്ന സംവിധാനമാണ് ഗജരാജ് സുരക്ഷ പ്രകാരം സജ്ജീകരിക്കുക. 200 മീറ്റർ അകലത്തിൽ വച്ച് ആനകളുടെ സാന്നിധ്യം ലോക്കോ പൈലറ്റുമാരെ അറിയിക്കുന്നതായിരിക്കും. ആനകൾ ട്രാക്കിലൂടെ നടക്കുമ്പോഴുണ്ടാകുന്ന ശബ്ദ വ്യതിയാനങ്ങളുടെ പ്രകമ്പനങ്ങൾ മനസിലാക്കിയാണ് സംവിധാനം പ്രവർത്തിക്കുന്നത്.
പദ്ധതി എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 181 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. വരും വർഷങ്ങളിൽ മറ്റ് ജീവികളുടെയും മനുഷ്യരുടെയും സാന്നിധ്യവും തിരിച്ചറിയാൻ സാധ്യമാകുന്ന തരത്തിൽ പദ്ധതി വികസിപ്പിക്കും. ആനകൾ നിരവധിയുള്ള പശ്ചിമ ബംഗാൾ, ഒഡീഷ, ഝാർഖണ്ഡ്, അസം, കേരളം, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാകും ആദ്യഘട്ടത്തിൽ സംവിധാനം നിലവിൽ വരികയെന്നും റെയിൽവെ മന്ത്രാലയം വ്യക്തമാക്കി.