ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ ഒമ്പത് കിലോ മീറ്റർ വേഗതയിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തീരങ്ങളിൽ ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂനമർദ്ദം ഈ മാസം അഞ്ചാം തീയതിയോടെ ചുഴലിക്കാറ്റായി തീരം തൊടും. നിലവിൽ ന്യൂനമർദ്ദത്തിന്റെ സ്ഥാനം ചെന്നൈ തീരത്ത് നിന്നും 630 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കായും, നെല്ലൂരിൽ നിന്നും 740 തെക്ക് കിഴക്ക് ദിശയിലുമാണ്. ഇത് പടിഞ്ഞാറൻ ദിശയിൽ തന്നെ സഞ്ചരിച്ച് മൂന്നിന് ശക്തിപ്രാപിച്ച് മൈചോങ് ചുഴലിക്കാറ്റായി ആന്ധ്രാ തീരത്ത് എത്തും. അഞ്ചിന് ഉച്ചയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ കരതൊടുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 80-90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് കണക്കാകുന്നത്.
അടുത്ത ദിവസങ്ങളിൽ തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും വിവിധ ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. അതിനാൽ ചുഴലിക്കാറ്റ് അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും സംസ്ഥാനങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ നാഷണൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (എൻസിഎംസി) അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിൽ ചുഴലിക്കാറ്റിനെ നേരിടാനുള്ള സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും തയ്യാറെടുപ്പ് അവലോകനം ചെയ്തു.