ടെൽ അവീവ്: ഹമാസ് ഭീകരർ തടവിൽ വച്ചിരുന്ന യുവതിയ്‌ക്ക് ചികിത്സ നൽകിയത് മൃഗ ഡോക്ടർ. കഴിഞ്ഞ ദിവസം ഹമാസ് ഭീകരർ മോചിപ്പിച്ചതിന് ശേഷമാണ് യുവതി യാഥാർത്ഥ്യം പുറം ലോകത്തെ അറിയിച്ചത്. ഫ്രഞ്ച് പൗരത്വമുള്ള 21 കാരിയായ മിയ ആണ് ഹമാസിന്റെ ക്രൂരത വെളിപ്പെടുത്തിയിരിക്കുന്നത്. മിയയെ മോചിപ്പിച്ചതിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഐഡിഎഫിനോട് സന്തോഷം പ്രകടിപ്പിച്ചിരുന്നു.
ബന്ദി ആയിരിക്കുന്ന സമയത്ത് താൻ സുരക്ഷിത ആണെന്ന തരത്തിൽ ഹമാസ് മിയയുടെ വീഡിയോ പുറത്ത് വിട്ടിരുന്നു. എന്നാൽ, യുവതി പുറത്ത് വന്നതിന് ശേഷമാണ് വീഡിയോയിൽ കാണിച്ചതിന് വിരുദ്ധമായിട്ടാണ് ഹമാസിന്റെ ഇടപെടലെന്നാണ് മിയയുടെ കുടുംബം പറയുന്നത്. മകളുടെ ആരോഗ്യ സ്ഥിതി ഇപ്പോൾ വളരെ മോശം ആണെന്നും നിരവധി തവണ താനൊരു ഇസ്രായേൽ സൈനികയല്ല, ഫ്രഞ്ച് പൗരയാണെന്ന് പറഞ്ഞിട്ടും ഹമാസ് ഭീകരർ മകളെ മോചിപ്പിച്ചില്ലെന്നും കുടുംബം പറയുന്നുണ്ട്. വെടിയേറ്റ മകളുടെ കയ്യിൽ മൃഗ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്നും നല്ലതുപോലൊരു ചികിത്സ നൽകിയില്ല എന്നും മിയയുടെ കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതിന് പിന്നാലെയാണ് ബന്ദികളെ മോചിപ്പിച്ചത്. ബന്ദികളാക്കിയവരെ ഹമാസ് നല്ലതുപോലെ പരിചരിക്കുന്നുണ്ടെന്ന രീതിയിൽ പുറത്ത് വന്ന വീഡിയോയിൽ മിയയും ഉണ്ടായിരുന്നു. ഇസ്രായേലി-ഫ്രഞ്ച് ടാറ്റൂ ആർട്ടിസ്റ്റിനെ ഒരു അജ്ഞാത ആരോഗ്യപ്രവർത്തകൻ ചികിത്സിക്കുന്നതും താൻ സുരക്ഷിതയാണെന്ന് പറയുന്നതുമായ 74 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആയിരുന്നു അന്ന് പുറത്ത് വന്നിരുന്നത്.
തന്റെ കുടുംബത്തെ കാണണം, നിലവിൽ താൻ ഗാസയിലാണെന്നും ഗുരുതമായി പരിക്കേറ്റ തന്റെ കയ്യിൽ മൂന്ന് മണിക്കൂർ സമയമെടുത്താണ് ശസ്ത്രിക്രിയ നടത്തിയത്. തന്നെ നല്ലതുപോലെ പരിപാലിക്കുന്നുണ്ടെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇതിനെല്ലാം വിരുദ്ധമായിരുന്നു ഹമാസിന്റെ ഇടപെടലെന്നാണ് മിയയുടെ കുടുംബം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
അതേസമയം താത്കാലിക വെടിനിർത്തൽ ധാരണ അവസാനിച്ചതിന് പിന്നാലെ ഗാസയിൽ ഇസ്രായേൽ യുദ്ധം പുനരാരംഭിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ വിവിധ മേഖലകളിലേക്ക് ഹമാസ് ഭീകരർ വെടിയുതിർത്തുവെന്നും, ശക്തമായ പ്രത്യാക്രമണം നടത്തിയതായും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഏഴ് ദിവസത്തേക്കാണ് താത്കാലിക വെടിനിർത്തൽ നടപ്പാക്കിയത്.