പാലക്കാട്: സംസ്ഥാന കടക്കെണിയിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പ് നൽകി ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്നും കഴിഞ്ഞ മാസം സംസ്ഥാനത്തിന് ലഭിക്കേണ്ട ഐജിഎസ്ടി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതാണ് ഇതിന് കാരണമെന്നാണ് ധനമന്ത്രിയുടെ വാദം. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് അയച്ചതായും ധനമന്ത്രി പറഞ്ഞു. പാലക്കാട് നവകേരള സദസിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഐജിഎസ്ടിയുടെ കണക്കനുസരിച്ച് സംസ്ഥാനങ്ങൾക്ക് കൊടുക്കാനുള്ള പണത്തിന് കുറവുണ്ടായി. ഒരു മാസം 332 കോടി രൂപയുടെ കുറവാണ് സംഭവിച്ചത്. കേരളം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അർഹമായ തുകയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവകേരളത്തിൽ വീണ്ടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന സൂചന നൽകി ഇന്നലെ മുതൽ ട്രഷറികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനും നിത്യ ചെലവുകൾക്കും പണം ഇല്ലാത്തതിനാലാണ് നിയന്ത്രണമെന്ന് വ്യക്തമാക്കിയിരുന്നു. ഖജനാവിൽ നിന്ന് പണമെടുത്ത് സർക്കാർ ധൂർത്ത് സ്ഥിരമാക്കുന്നതനിടെയാണ് ജനങ്ങൾക്ക് ഇരുട്ടടിയായി പുതിയ നിയന്ത്രണങ്ങൾ. ഇതിനിടയിലാണ് കേന്ദ്രത്തിനെ പഴിച്ചാരി തടിതപ്പുന്നത്.