കൊല്ലം: വ്യക്തമായ പദ്ധതികളോടെയാണ് പ്രതികൾ കൃത്യം പദ്ധതിയിട്ടതെന്ന് എഡിജിപി എം.ആർ അജിത്കുമാർ. പോലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേരാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടിയെ കണ്ടെത്തുകയായിരുന്നു പ്രാഥമിക ലക്ഷ്യം. കേസിന്റെ ആദ്യ ദിവസം തന്നെ സുപ്രധാന സൂചനയിൽ നിന്ന് പ്രതികൾ കൊല്ലം ജില്ലക്കാർ തന്നെയാണെന്നും ഈ പരിസരങ്ങളെക്കുറിച്ച് ധാരണയുള്ളവരാണെന്നും മനസിലായി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്ന് എഡിജിപി പറഞ്ഞു.
സൈബർ പോലീസ്, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ അന്വേഷണത്തിന് മുതൽക്കൂട്ടായി. കൃത്യമായ ആസൂത്രണത്തോടെ
സാവധാനം അന്വേഷണം നടത്തിയാൽ മാത്രമേ പ്രതികളിലേക്ക് എത്താൻ കഴിയൂവെന്ന് തിരിച്ചറിഞ്ഞായിരുന്നു നീക്കം. അതിന്റെ ഫലമായാണ് നാലാം ദിനം പദ്മകുമാറിനെയും ഭാര്യ അനിതാകുമാരിയെയും മകൾ അനുപമയെയും പിടികൂടാൻ കഴിഞ്ഞത്. മാദ്ധ്യമങ്ങളിൽ നിന്ന് അനാവശ്യ സമ്മർദ്ദം ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ് പദ്മകുമാർ. വളരെ വർഷങ്ങളായി കേബിൾ ടിവി സർവീസ് നടത്തിയിരുന്നു. നാട്ടിൽ അറിയപ്പെടുന്ന വ്യക്തി. കൊറോണയ്‌ക്ക് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ, കടുത്ത സാമ്പത്തിക പ്രതിസന്ധി, തുടങ്ങിയവ കട ബാധ്യതയിലേക്ക് നയിച്ചു. കഴിഞ്ഞ ഒരു വർഷമായി എങ്ങനെ കടബാധ്യത തീർക്കാമെന്ന് ചിന്തയിലായിരുന്നു പദ്മകുമാർ. ചുറ്റുമുള്ളവർ ഇത്തരത്തിലുള്ള പല പ്രവൃത്തികളും ചെയ്താണ് പണമുണ്ടാക്കുന്നതെന്ന് തോന്നിയതോടെയാണ് താനും ഇതിന് മുതിർന്നതെന്ന് പ്രതി പറഞ്ഞതായി എഡിജിപി വ്യക്തമാക്കി.
ആദ്യത്തെ വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചത് ഒരു വർഷം മുൻപ്. രണ്ടാമത്തേത് ഈ അടുത്ത കാലത്താണ്. കഴിഞ്ഞ വർഷം ഇത് ചെയ്യണമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇടയ്‌ക്ക് വച്ച് ഇത് ഉപേക്ഷിക്കുകയും എന്നാൽ കഴിഞ്ഞ രണ്ട് മാസത്തോളമായി വീണ്ടും പദ്ധതിയിടുകയായിരുന്നു. സ്ഥിരമായി കാറുമായി കുടുംബസമേതം യാത്ര ചെയ്ത് തട്ടിയെടുക്കാൻ സൗകര്യമുള്ള കുഞ്ഞുങ്ങളെ അന്വേഷിച്ച് നടക്കുകയായിരുന്നു. അവർക്ക് കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ഒരു കുട്ടിയെയാണ് മൂവരും അന്വേഷിച്ചതെന്നും പോലീസ് അറിയിച്ചു.