ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോംഗ് ചുഴലിക്കാറ്റ് ഇന്ന് കര തൊടുമെന്ന് കാലാവസ്ഥ പ്രവചനം. തമിഴ്നാട്ടിലെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും കരതൊടുക. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരളത്തിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ 118 ട്രെയിനുകൾ റദ്ദാക്കി. ഡിസംബർ മൂന്ന‍് മുതൽ ആറ് വരെ തീയതികളിലെ ദീർഘദൂര ട്രെയിനുകളുൾപ്പെടെയാണ് റദ്ദാക്കിയത്. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പുതുച്ചേരി എന്നിവിടങ്ങളിൽ 18 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ പത്ത് അധിക ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തിൽ വരുന്ന രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കു കിഴക്കൻ – തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്.