മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളിലൊന്നായിരുന്നു ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രം. കല്യാണി എന്ന എട്ടു വയസുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറഞ്ഞ ചിത്രമായിരുന്നു മാളികപ്പുറം. വൻ ജനപ്രീതീ ലഭിച്ച ചിത്രം നൂറ് കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. സിനിമയിലെ ഗാനങ്ങളും മലയാളികളുടെ മനസ് കവർന്നു. രഞ്ജിൻ രാജാണ് സിനിമയിലെ ഗാനങ്ങൾ ഒരുക്കിയിരുന്നത്. ഇപ്പോഴിതാ, മാളികപ്പുറം എന്ന സിനിമയെപ്പറ്റി കേൾക്കുമ്പോൾ തനിക്ക് ദുഃഖമാണ് വരുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായകൻ എം.ജി ശ്രീകുമാർ. അതിന് കാരണം രഞ്ജിൻ രാജ് വിളിക്കാത്തതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗായകന്റെ പ്രതികരണം.
‘പണ്ടൊക്കെ പുരാണ ചിത്രങ്ങൾക്ക് ഒരു കാലമുണ്ടായിരുന്നു. ഇന്ന് അതില്ല, പുരാണ ചിത്രങ്ങളെടുത്താൽ ഓടാറില്ല. പക്ഷെ മാളികപ്പുറം എന്ന പുരാണ ചിത്രം നന്നായി ഓടിയല്ലോ. മാളികപ്പുറം എന്ന് പറയുമ്പോൾ ചെറിയ ഒരു വിഷമം ഉണ്ട് എനിക്ക്. വേറൊന്നുമല്ല, മാളികപ്പുറം എന്ന സിനിമയിൽ അയ്യപ്പന്റെ ഒരു പാട്ട് പാടണമെന്ന് എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു. വേറെ പാട്ട് പാടണമെന്ന് എനിക്ക് അത്ര വലിയ ആഗ്രഹമൊന്നുമില്ല, എത്രയോ പാടിയിരിക്കുന്നു’.
‘എന്റെ തന്നെ ശിഷ്യനായിട്ടുള്ള ആളാണ് രഞ്ജിൻ രാജ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിൽ പാടിയത് ഞാനും സുജാതയും കൂടിയാണ്. മാളികപ്പുറത്തിലും ഒരു പാട്ട് പാടണമെന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചിരുന്നു. അതിന് മുമ്പ് ഇസ്റ്റ്കോസ്റ്റ് വിജയൻ ചേട്ടനും പാട്ട് പാടാൻ വിളിച്ചിരുന്നു. അതും രഞ്ജിൻ രാജിന്റെ ഗാനമായിരുന്നു. പക്ഷെ, പിന്നീട് വിളിച്ചില്ല. മാളികപ്പുറത്തിന് വേണ്ടി പാട്ട് പാടാൻ വിളിച്ചപ്പോൾ രഞ്ജിൻ രാജിനോട് ഒന്ന് വിളിക്കാൻ പറയണമെന്ന് ഞാൻ പ്രൊഡക്ഷൻ കൺട്രോളറോട് പറഞ്ഞിരുന്നു. നമുക്ക് പാടാൻ പറ്റുന്ന തരത്തിലുള്ള ഗാനമാണോ എന്നറിയാൻ വേണ്ടിയായിരുന്നു. പക്ഷെ, അദ്ദേഹം വിളിച്ചില്ല’.
‘പിന്നീട് രഞ്ജിൻ തന്നെയാണ് ആ പാട്ട് പാടിയത്. എന്താണ് അതിന് പിന്നിൽ നടന്നതെന്ന് എനിക്ക് അറിയില്ല. അയ്യപ്പന്റെ പാട്ടായതുകൊണ്ട് എനിക്കത് ഒരു വിഷമമായി അവശേഷിക്കുന്നു. അയ്യപ്പനെ പ്രാർത്ഥിക്കുന്ന, അയ്യപ്പനെ വിശ്വസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്കത് വലിയ വിഷമമുണ്ടാക്കി. പക്ഷെ, ഞാനത് പറയാൻ ഒന്നും പോയില്ല’- എം.ജി ശ്രീകുമാർ പറഞ്ഞു.