ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബിജെപിക്ക് നൽകിയ വൻ വിജയത്തിന് ജനങ്ങളോട് നന്ദി പറയുകയാണെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രിയുടെ പ്രചോദനാത്മകമായ നേതൃപാടവത്തെ കുറിച്ച് ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ” ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഞങ്ങളെ മികച്ച രീതിയിൽ നയിക്കാൻ നരേന്ദ്രമോദിക്ക് സാധിക്കുമെന്ന് ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും പാർട്ടി അദ്ധ്യക്ഷൻ ജെ.പി.നദ്ദയ്‌ക്കും ഈ വിജയത്തിൽ വലിയൊരു പങ്കുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അവർ വളരെ കൃത്യതയോടെയാണ് പ്രവർത്തിച്ചത്.
അവരുടെ മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായ മുന്നൊരുങ്ങളും ഇല്ലായിരുന്നുവെങ്കിൽ ഈ വിജയം ഒരിക്കലും സാധ്യമാകുമായിരുന്നില്ല. മദ്ധ്യപ്രദേശിലെ ഓരോ പാർട്ടി പ്രവർത്തകനും അവകാശപ്പെട്ടതാണ് ഈ വിജയം. ശിവരാജ് സിംഗ് ചൗഹാന്റെ ഭരണം, കാഴ്ചപ്പാട്, അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ മദ്ധ്യപ്രദേശിൽ സംഭവിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ എന്നീ കാര്യങ്ങളെല്ലാം അഭിനന്ദനം അർഹിക്കുന്നതാണ്. സംസ്ഥാന അദ്ധ്യക്ഷൻ വിശ്വധർ ശർമ്മ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽ നിന്ന് നയിച്ചു. ഇങ്ങനെ ഓരോ വ്യക്തികളുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഇന്നിപ്പോൾ ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷമായി വ്യക്തിപരമായി കോൺഗ്രസിന്റെ അധിക്ഷേപം വലിയ രീതിയിൽ നേരിട്ട വ്യക്തിയാണ് ഞാൻ. ഏറ്റവും മോശം വാക്കുകളാണ് പലപ്പോഴും അവർ എനിക്കെതിരായി ഉപയോഗിച്ചത്. ശാപവാക്കുകൾ ഉപയോഗിച്ചു, പരിഹസിച്ചു. എന്റെ കുടുംബാംഗങ്ങളെ പോലും കോൺഗ്രസുകാർ വെറുതെ വിട്ടില്ല. അതിനോടെല്ലാം ഞാൻ നിശബ്ദത പാലിക്കുകയാണ് ചെയ്തത്. പക്ഷേ പൊതുജനങ്ങൾ ഇപ്പോൾ കോൺഗ്രസിനെ നിശബ്ദരാക്കിയിരിക്കുകയാണെന്നും” ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് പൊക്കം കുറവാണെങ്കിലും അഹങ്കാരത്തിന് യാതൊരു കുറവും ഇല്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക പറഞ്ഞത്. പ്രിയങ്കയുടെ പേര് എടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ” കോൺഗ്രസിന്റെ തലപ്പത്തുള്ള വനിതാ നേതാവ്, എന്റെ ഉയരത്തെ കുറിച്ചും, കുടുംബത്തെ അധിക്ഷേപിച്ചും സംസാരിച്ചു. ഗ്വാളിയോറിലേയും ചമ്പലിലേയും ജനങ്ങൾ അവർക്ക് മറുപടി നൽകുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. പിന്നെ എന്റെ ഉയരം, പൊതുസമൂഹത്തിലും ജനങ്ങൾക്കിടയിലും ഒരു എംപിയുടെ ഉയരമെന്താണെന്ന് അവർ ഇപ്പോൾ മനസിലാക്കി. മുൻപ് ഉത്തർപ്രദേശിലെ ജനങ്ങൾ ഇത് മനസിലാക്കി കൊടുത്തതാണ്. ഇപ്പോൾ മദ്ധ്യപ്രദേശിലെ ജനങ്ങളും അവരെ അത് പഠിപ്പിച്ചുവെന്നും” ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.