ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം തങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേറ്റ പരാജയത്തെ കുറിച്ച് ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ ന്യൂഡൽഹിയിലെ വസതിയിൽ മറ്റന്നാളാണ് ഇൻഡി സഖ്യം യോഗം ചേരുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന ചർച്ചകളുമായി ബന്ധപ്പെട്ടാണ് യോഗം ചേരുന്നത്. അതേസമയം കോൺഗ്രസിന്റെ മോശം പ്രകടനത്തെ പരിഹസിച്ച് ജെഡിയു ജനറൽ സെക്രട്ടറി നിഖിൽ മണ്ഡലും രംഗത്തെത്തി. ഇൻഡി സഖ്യത്തെ കോൺഗ്രസ് അല്ല, മറിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നയിക്കണമെന്ന് നിഖിൽ ആവശ്യപ്പെട്ടു.
”നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തെ അവഗണിച്ചു. പക്ഷേ അവർക്ക് മികച്ച പ്രകടനം നടത്താനും സാധിച്ചില്ല. ഇൻഡി സഖ്യത്തെ ഇനി നയിക്കേണ്ടത് നിതീഷ് കുമാർ ആയിരിക്കണം. കോൺഗ്രസ് നേരിട്ട തിരഞ്ഞെടുപ്പിന്റെ ഫലം ഇപ്പോൾ നമുക്ക് മുന്നിലുണ്ട്. നിതീഷ് കുമാറാണ് പ്രതിപക്ഷ സഖ്യമെന്ന ആശയത്തിന്റെ ശിൽപ്പി. അദ്ദേഹത്തിന് മാത്രമാണ് ഇതിനെ മുന്നോട്ട് കൊണ്ടു പോകാനാവുകയെന്നും” നിഖിൽ മണ്ഡൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ പരാജയത്തെയാണ് വ്യക്തമാക്കുന്നതെന്ന് ജെഡിയു നേതാവ് കെസി ത്യാഗിയും വിമർശിച്ചു.