ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത നാശം വിതച്ച് മിഷോങ് ചുഴലിക്കാറ്റ്. മഴക്കെടുതിയിൽ ഇതുവരെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ചെന്നൈ ഇസിആർ റോഡിലുള്ള ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് ആളപായം സംഭവിച്ചത്.
വടക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുകയാണ്. നിരവധി വിമാനങ്ങളും ട്രെയിനുകളുമാണ് ഇതിനോടകം റദ്ദാക്കി. വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ് ഗതാഗതം പൂർണ്ണമായും തടസപ്പെട്ട നിലയിലാണ്. ഇതോടെ തമിഴ്‌നാട്ടിലെ പല മേഖലകളിലും ജനജീവിതം സ്തംഭിച്ചു. ചെന്നൈ അടക്കം ആറ് ജില്ലകൾക്കാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
#WATCH | Tamil Nadu: Amid severe water logging due to heavy rainfall in Chennai city, Thillai Ganga Nagar Subway in Alandur has been closed. pic.twitter.com/jnQYVuJ9a1
— ANI (@ANI) December 4, 2023
ചെന്നൈയിൽ നിന്നുള്ള 20 വിമാനസർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്. എട്ടെണ്ണം ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. 26 വിമാനങ്ങൾ വൈകി. ചെന്നൈ എയർപോർട്ട് റൺവേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വിമാനത്താവളം അടച്ചു. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി നിലവിൽ റദ്ദാക്കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. നഗരത്തിൽ മിക്കയിടത്തും വൈദ്യുതി ബന്ധം നിലച്ചു. മദ്രാസ് ഹൈക്കോടതി ഉൾപ്പടെ ചെന്നൈയിലെ എല്ലാ കോടതികളും ഇന്ന് പ്രവർത്തിക്കില്ലെന്ന ഉത്തരവും പുറത്തുവന്നിട്ടുണ്ട്.
മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ഞായറാഴ്ച രാത്രി മുതൽ ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്. ശക്തമായ കാറ്റ് വീശുന്നതിനാൽ ജനങ്ങളോട് പുറത്തിറങ്ങരുതെന്നാണ് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ മുന്നറിയിപ്പ്. ചെന്നൈയിലെ 15 സബ്‌വേകളാണ് വെള്ളക്കെട്ട് മൂലം അടച്ചിരിക്കുന്നത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പുതുച്ചേരി മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.