ശബരിമല: നൂറാം വയസ്സിൽ ഇരുമുടിക്കെട്ടേന്തി മലചവിട്ടി കന്നി മാളികപ്പുറം പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുത്തോട്ടത്തിൽ പാറുക്കുട്ടിയമ്മയാണ് കൊച്ചുമകൻ ഗീരിഷിനും ഗിരീഷിന്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവർക്കൊപ്പവും അയ്യപ്പ ദർശനം നടത്തിയത്. വർഷങ്ങളായുള്ള മുത്തശ്ശിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായതെന്ന് കൊച്ചുമകൻ ഗിരീഷ് പറഞ്ഞു.
ശബരിമലയിൽ എത്തി അയ്യനെ കാണണമെന്നത് വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു. അന്ന് അതിന് സാധിക്കാതെ വന്നപ്പോൾ നൂറാം വയസിലെ മലചവിട്ടൂ എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഇത്തവണ വൃതം നോറ്റ് അയ്യനെ കാണാനെത്തിയതെന്ന് പാറുക്കുട്ടിയമ്മ പറഞ്ഞു. പൊന്നുംപടിയും പൊന്നമ്പലവും കണ്ടു. മനസു നിറഞ്ഞു. അയ്യനെ കണ്ട് ഒന്ന് മിണ്ടണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. പക്ഷേ ഞാൻ എന്റെ ഭഗവാനെ കണ്ണുനിറച്ചു കണ്ടു. അതിന് ഒരുപാട് പേർ സഹായിച്ചെന്നും അവരെ ഭഗവാൻ രക്ഷിക്കുമെന്നും പാറുക്കുട്ടിയമ്മ പറഞ്ഞു.
പാറുക്കുട്ടിയമ്മയ്‌ക്ക് മല ചവിട്ടുന്നതിനായി എല്ലാ സൗകര്യങ്ങളും ദേവസ്വം ബോർഡും പോലീസും ഒരുക്കിയിരുന്നു. അയ്യനെ കാണാനായി മറ്റ് ഭക്തരും അമ്മയ്‌ക്ക് വേണ്ടി വഴിമാറി. പോലീസുകാരുടെ സഹായത്തോടെ ശ്രീകോവിലിന് മുന്നിൽ ഏറെ നേരം പ്രാർത്ഥിച്ചതിന് ശേഷമാണ് മുത്തശ്ശി മലയിറങ്ങിയത്. ഗുരുവായൂർ, ചോറ്റാനിക്കര ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയതിന് ശേഷമാണ് മൂന്ന് തലമുറകൾക്കൊപ്പം മുത്തശ്ശി സന്നിധാനത്ത് എത്തിയത്.