ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ കഷ്ടതകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചെന്നൈയിലെ ജനങ്ങൾക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമെന്ന നിലയിൽ 10 ലക്ഷം രൂപ ധനസഹായം ചെയ്തിരിക്കുകയാണ് നടൻമാരായ കാർത്തിയും സൂര്യയും. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ എന്നീ പ്രളയബാധിത ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായാണ് പണം വിനിയോഗിക്കുക. ഇരുവരുടെയും ആരാധക സംഘടനകൾ വഴിയാണ് ദുരിതബാധിതർക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.
അതേസമയം തമിഴ്‌നാട്ടിൽ മഴക്കെടുതിയിൽ മരണം എട്ടായി. ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി. ചെങ്കൽപട്ട്, കാഞ്ചീപുരം, റാണിപ്പേട്ട്, വെല്ലൂർ ജില്ലകളിലും തമിഴ്നാട്ടിലെ തിരുപ്പത്തൂർ, തിരുവണ്ണാമലൈ, വില്ലുപുരം, കന്യാകുമാരി ജില്ലകളിലുമാണ് മഴക്കെടുതി രൂക്ഷം. സംസ്ഥാനത്തെ പത്ത് ജില്ലകൾക്ക് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴക്കെടുതി രൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വന്ദേഭാരത് അടക്കം പല ട്രെയിനുകളാണ് റദ്ദാക്കിയത്. ഇക്കൂട്ടത്തിൽ ചെന്നൈ കൊല്ലം ട്രെയിനുമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോയുടെ ചെന്നൈയിലേക്കുള്ള രണ്ട് സർവീസുകളും ബെംഗളൂരു, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവീസും റദ്ദാക്കി. കേരളത്തിൽ നിന്ന് മടങ്ങേണ്ട ഒട്ടേറെ ശബരിമല തീർത്ഥാടകർ ചെങ്ങന്നൂർ, കോട്ടയം സ്റ്റേഷനുകളിൽ കുടുങ്ങിയിരിക്കുകയാണ്. ചെന്നൈ വിമാനത്താവളമടക്കം അടച്ചു. നിലവിൽ 33 വിമാനങ്ങൾ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.