ന്യൂഡൽഹി: നാളെ നടക്കാനിരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ പങ്കെടുത്തേക്കില്ലെന്ന് സൂചന. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ വച്ചാണ് നാളെ ഇൻഡി മുന്നണിയിലെ സഖ്യകക്ഷികൾ യോഗം ചേരാനിരിക്കുന്നത്. യോഗത്തിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ നേതാവാണ് നിതീഷ് കുമാർ. നിതീഷ് കുമാറിന് പകരമായി ജെഡിയു നേതാക്കളായ ലാലൻ സിംഗ്, സഞ്ജയ് കുമാർ ഝാ എന്നിവർ പങ്കെടുക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. എന്നാൽ നിതീഷ് യോഗത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം എന്താണെന്ന് നേതൃത്വം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യോഗത്തെ കുറിച്ച് തന്നെ ആരും വിളിച്ച് അറിയിച്ചില്ലെന്നും, ബംഗാളിൽ മറ്റ് പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ ഡൽഹിയിലേക്ക് ഇല്ലെന്നുമാണ് മമത പറഞ്ഞത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന ചർച്ചകളുമായി ബന്ധപ്പെട്ടാണ് നാളെ യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം ഇനി മുതൽ ഇൻഡി സഖ്യത്തെ നിതീഷ് നയിക്കണമെന്ന ആവശ്യവുമായി ജെഡിയു നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് ജെഡിയു നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇൻഡി സഖ്യത്തെ കോൺഗ്രസ് അല്ല, മറിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നയിക്കണമെന്ന് ജെഡിയു ജനറൽ സെക്രട്ടറി നിഖിൽ മണ്ഡൽ ആവശ്യപ്പെട്ടു.
”നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തെ അവഗണിച്ചു. പക്ഷേ അവർക്ക് മികച്ച പ്രകടനം നടത്താനും സാധിച്ചില്ല. ഇൻഡി സഖ്യത്തെ ഇനി നയിക്കേണ്ടത് നിതീഷ് കുമാർ ആയിരിക്കണം. കോൺഗ്രസ് നേരിട്ട തിരഞ്ഞെടുപ്പിന്റെ ഫലം ഇപ്പോൾ നമുക്ക് മുന്നിലുണ്ട്. നിതീഷ് കുമാറാണ് പ്രതിപക്ഷ സഖ്യമെന്ന ആശയത്തിന്റെ ശിൽപ്പി. അദ്ദേഹത്തിന് മാത്രമാണ് ഇതിനെ മുന്നോട്ട് കൊണ്ടു പോകാനാവുകയെന്നും” നിഖിൽ മണ്ഡൽ പറഞ്ഞു.