എഡുടെക് കമ്പനിയായ ബൈജൂസിനെതിരെ ആരോപണവുമായി ഇന്ത്യൻ ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസർമാരായ ബൈജൂസ് കരാറിനിടെ ഗുരുതര വീഴ്ച വരുത്തിയെന്നാണ് ബിസിസിഐ പറയുന്നത്. സ്‌പോൺസർഷിപ്പ് തുകയായ 158 കോടി രൂപ നൽകുന്നതിൽ ബൈജൂസ് വീഴ്ച വരുത്തിയതായി ബിസിസിഐ അറിയിച്ചു. വീഴ്ച ചൂണ്ടിക്കാട്ടി ബിസിസിഐ ബൈജൂസിന് നോട്ടീസ് അയച്ചിരുന്നു. കേസിൽ മറുപടി നൽകാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ബൈജൂസിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
സെപ്റ്റംബർ എട്ടിന് കേസ് ഫയൽ ചെയ്തിരുന്നെങ്കിലും നവംബർ 15നാണ് കേസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ട്. . നവംബർ 28നാണ് ബിസിസിഐയും ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള കേസിന്റെ വാദം നിശ്ചയിച്ചിരുന്നത്. ഡിസംബർ 22ന് കേസിൽ വീണ്ടും വാദം കേൾക്കുമെന്നാണ് വിവരം.
ബിസിസിഐ, ഐസിസി, ഫിഫ എന്നിവയുമായി ബൈജൂസിന് ബ്രാൻഡിംഗ് ഉണ്ടായിരുന്നു. 2023-ൽ ഈ കരാറുകൾ ബൈജൂസ് പുതുക്കേണ്ടതായിരുന്നു. എന്നാൽ കരാർ പുതുക്കില്ലെന്ന് ബൈജൂസ് ഈ വർഷം ആദ്യം അറിയിച്ചിരുന്നു. തുടർന്നാണ് ഡ്രീം ഇലവൻ ബിസിസിഐയുടെ ജഴ്‌സി സ്‌പോൺസർമാരായത്. അതേസമയം ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനും സ്ഥാപകൻ ബൈജു രവീന്ദ്രനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.