തിരുവനന്തപുരം: തലസ്ഥാനത്ത് ജനുവരിയിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായി കനകക്കുന്നിൽ ‘മ്യൂസിയം ഓഫ് ദ മൂൺ’ പ്രദർശിപ്പിച്ചു. കനകക്കുന്നിൽ ഉദിച്ച ചന്ദ്രനെക്കാണാൻ ആയിരങ്ങളാണ് കനകക്കുന്നിൽ എത്തിയത്. ചന്ദ്രന്റെ രൂപം ജനങ്ങൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മൂൺ സ്ഥാപിച്ചത്.
ചന്ദ്രോപരിതലത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർത്ഥ ചിത്രങ്ങളാണ് പ്രതലത്തിൽ പതിച്ചിരിക്കുന്നത്. ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്‌ട്രോണമി സയൻസ് സെന്ററാണ്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃകയാണ് ഇന്നലെ രാത്രി കനകക്കുന്നിൽ പ്രദർശിപ്പിച്ചത്. ചിത്രത്തിൽ ഒരോ സെന്റിമീറ്ററും കാണുന്നത് ചന്ദ്രോപരിതലത്തിലെ അഞ്ച് കിലോമീറ്ററാണ്. ഏഴ് മീറ്റർ വ്യാസത്തിലായിരിരുന്നു ചന്ദ്രഗോളം നിർമ്മിച്ചിരിക്കുന്നത്.
ഭൂമിയിൽ നിന്ന് ജനങ്ങൾക്ക് ചന്ദ്രന്റെ ഒരു പുറം മാത്രമേ ദൃശ്യമാകുകയുള്ളു. മനുഷ്യന് ഒട്ടും സുപരിചിതമല്ലാത്ത മറുപുറം കൂടി കാണിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മ്യൂസിയം ഓഫ് ദി മൂൺ സംഘടിപ്പിച്ചത്. ജനങ്ങൾക്ക് ചന്ദ്രനെ കൺമുന്നിൽ കാണുന്ന അനുഭൂതിയാണ് നൽകിയത്. ഇരുപത് വർഷത്തോളമുള്ള ലൂക്ക് ജെറമിന്റെ പരിശ്രമത്തിനൊടുവിലായിരുന്നു ഈ ഇൻസ്റ്റലേഷൻ ഒരുക്കിയത്. ഇൻസ്റ്റലേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്രദർശനമായിരുന്നു, കേരളത്തിലെ ആദ്യത്തെ പ്രദർശനവും. ഇന്നലെ ഒറ്റ രാത്രിമാത്രമായിരുന്നു പ്രദർശനം. ഇന്നലെ രാത്രി ആരംഭിച്ച പ്രദർശനം പുലർച്ചെ നാല് വരെ നീണ്ടു.