ന്യൂഡൽഹി: അനീതി അനുഭവിച്ചവർക്ക് നീതിയും അവകാശങ്ങളും നൽകാനാണ് ബിൽ അവതരിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അപമാനിക്കപ്പെട്ടവരും, അവഗണിക്കപ്പെട്ടവരുമാണ് അവർ. അവരെ മുന്നോട്ടുകൊണ്ടു വരണമെന്നും അദ്ദേഹം ഉന്നിപ്പറഞ്ഞു. ലോക്‌സഭയിൽ ജമ്മു കശ്മീർ പുനസംഘടനാ ഭേദഗതി ബില്ലിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനീതി അനുഭവിക്കേണ്ടിവന്നവർക്കും, അപമാനിക്കപ്പെട്ടവർക്കും, അവഗണിക്കപ്പെട്ടവർക്കും നീതി ലഭ്യമാക്കാനാണ് ബിൽ കൊണ്ടുവന്നത്. അവർക്ക് അവകാശങ്ങൾ നൽകണം. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. ഇതാണ് ഭരണഘടനയുടെ അടിസ്ഥാന തത്വം. എന്നാൽ, അവരുടെ ആത്മാഭിമാനത്തിന് പൊള്ളലേൽക്കാതെയാകണം നാം അത് ചെയ്യേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
അവകാശങ്ങൾ നൽകുന്നതും, മാന്യമായി അവകാശങ്ങൾ നൽകുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അതിനാൽ തന്നെ ദുർബലരും നിരാലംബരുമായ വിഭാഗം എന്നതിന് പകരം മറ്റ് പിന്നോക്ക വിഭാഗം എന്ന് പേര് മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി താത്കാലികമായി മാറ്റി കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്ര സർക്കാർ മാറ്റിയിരുന്നു ഇതിന് പിന്നാലെയാണ് ശൈത്യകാല സമ്മേളനത്തിൽ നിയമത്തിൽ കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത്.