ന്യൂഡൽഹി: 370-ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ കശ്മീരിൽ വന്ന ഗുണകരമായ മാറ്റങ്ങളെ ഉയർത്തിക്കാണിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. കശ്മീരിലെ കല്ലേറുകൾ അവസാനിച്ചെന്നും എല്ലായിടത്തും ദേശീയ പതാകകൾ ഉയർന്നുവെന്നുമൊയിരുന്നു അദ്ദേഹം പറഞ്ഞത്. ജമ്മു കശ്മീർ സംവരണ (ഭേദഗതി) ബില്ലിന്റെ ചർച്ചയിൽ ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻപ് കശ്മീരിൽ കല്ലേറുകളുണ്ടായിരുന്നു. എന്നാൽ ഇന്ന് അത്തരം വിഘടനവാദ പ്രവർത്തനങ്ങൾ ഇല്ല. മുൻപ് കശ്മീരിൽ ദേശീയ പതാക ഉയർത്താൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. എന്നാൽ കേന്ദ്രം സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണ പ്രദേശമാക്കിയതോടെ കശ്മീരിലെ എല്ലാ നിരത്തുകളിലും ഇന്ത്യയുടെ ദേശീയ പതാക ഉയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനാപരമായ വിഷയങ്ങൾക്ക് അപ്പുറത്തേക്ക് കശ്മീരിലെ സാമൂഹിക, രാഷ്‌ട്രീയ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്രസ്താവനകളാണ് ഇന്ന് അദ്ദേഹം നടത്തിയത്. കശ്മീരിലെ സുരക്ഷ പ്രശ്‌നങ്ങൾ ഇല്ലാതായതിന്റെ പ്രത്യക്ഷ അനുഭവമാണ് കല്ലേറുകൾ അവസാനിച്ചത്. കശ്മീരിൽ 370-ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ ഇത്തരം വിഘടനവാദ പ്രശ്‌നങ്ങൾക്ക് അറുതി വന്നിരുന്നു.