ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി വഹർലാൽ നെഹ്റു സ്വീകരിച്ച തെറ്റായ നിലപാടുകൾ അക്കമിട്ട് നിരത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്റുവിന്റെ തെറ്റായ രണ്ട് തീരുമാനങ്ങൾ കാരണം വർഷങ്ങളോളം കശ്മീർ ദുരിതം അനുഭവിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മു കശ്മീർ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി ഇത് പറഞ്ഞത്.
വെടിനിർത്തൽ പ്രഖ്യാപിക്കുന്നതാണ് അദ്ദേഹം ആദ്യമായി സ്വീകരിച്ച തെറ്റായ നടപടിയെന്ന് അമിത് ഷാ പറഞ്ഞു. നമ്മുടെ സൈന്യം വിജയത്തോട് അടുക്കുമ്പോഴും വിജയത്തിലെത്തി കഴിയുമ്പോഴും സർക്കാർ വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. മൂന്നേമൂന്ന് ദിവസം കൂടി കഴിഞ്ഞായിരുന്നു വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നതെങ്കിൽ പാക് അധീന കശ്മീർ ഇന്ന് ഇന്ത്യയുടെ ഭാഗമായി തന്നെ തുടരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാമതായി അദ്ദേഹം ചെയ്ത തെറ്റ് രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നത്തെ യുഎന്നിൽ എത്തിച്ചുവെന്നതാണെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ന് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധികളിൽ ഒന്നാണ് പാക് അധീന കശ്മീരിന്റേത്. അന്നത്തെ സർക്കാരിന്റെ നിലപാടുകളുടെ പോരായ്മ്മയുടെ തിക്ത ഫലങ്ങൾ ഇന്നും രാജ്യം അനുഭവിക്കുകയാണ്. ഇതിന് അറുതി വരുത്താനായി ഇന്ന് നരേന്ദ്രമോദി സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. യുഎന്നിലേക്ക് കശ്മീർ പ്രശ്‌നത്തെ വലിച്ചിഴച്ചതിൽ അന്നത്തെ പ്രധാനമന്ത്രിയായ നെഹ്‌റുവിന് വലിയ പങ്കുണ്ട്.
ജമ്മുകശ്മീരിനെ സംബന്ധിച്ചുള്ള രണ്ട് ബില്ലുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സഭയിൽ അവതരിപ്പിച്ചത്. ജമ്മുകശ്മീർ റിസർമേഷൻ ബിൽ. ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ ബിൽ എന്നിവയാണത്. ലോക്സഭയിൽ പാസാകുന്ന ബിൽ പ്രതിപക്ഷത്ത് നിന്നുള്ള പാർട്ടികളുടെ ഉൾപ്പടയുള്ള പിന്തുണയോടെ പാസാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.