തിരുവനന്തുപുരം: താങ്ങാനാവാത്ത സ്ത്രീധനം ചോദിച്ചതിൽ മനംനൊന്ത് ജിവനൊടുക്കിയ ഷഹാനയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ഭാരവാഹിയെ നീക്കി പിജി ഡോക്ടർമാരുടെ സംഘടന. അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാണ് നടപടിയെന്ന് സംഘടന അറിയിച്ചു. സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മയാണെന്ന് പിജി ഡോക്ടോഴ്‌സ് സംഘടന ചൂണ്ടിക്കാട്ടി.
ആവശ്യപ്പെട്ട സ്ത്രീധനം കൊടുക്കാൻ സാധിക്കാത്തതിനാൽ വിവാഹം മുടങ്ങിയ മനോവിഷമത്തിലാണ് ഷഹാന ആത്മഹത്യ ചെയ്തത്. 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറുമാണ് യുവാവിന്റെ വീട്ടുകാർ സ്ത്രീധനമായി ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട സ്ത്രീധനം കൊടുക്കാൻ കഴിയാതെ വന്നതോടെ വിവാഹം മുടങ്ങുകയായിരുന്നു. ഇതോടെ പെൺകുട്ടി മാനസികമായി തളർന്നിരുന്നെന്നും ഷഹാനയുടെ വീട്ടുകാർ പോലീസിനോട് പറഞ്ഞു.
ഷഹാനയുടെ മൊബൈൽ ഫോൺ രേഖകൾ പോലീസ് പരിശോധിച്ച് വരികയാണ്. ഇരുവരും നടത്തിയ ചാറ്റുകൾ പരിശോധിക്കും. വിവാഹാലോചനയുമായി വന്ന മെഡിക്കൽ കോളേജ് പിജി അസോസിയേഷൻ ഭാരവാഹിയായ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.