ന്യൂഡൽഹി: വർദ്ധിച്ച് വരുന്ന വിമാന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികൾ. ഒരു വർഷത്തിനിടെ 150 വിമാനങ്ങൾ കൂട്ടിച്ചേർക്കാനാണ് വിമാനക്കമ്പനികൾ ലക്ഷ്യമിടുന്നത്. യാത്രക്ലേശം പരിഹരിക്കുന്നതിനായുള്ള സുപ്രധാന മുന്നേറ്റമാകും ഇത്.
ഇന്ത്യൻ വ്യോമമേഖലയിൽ ഏകദേശം 600-ത്തിലധികം വിമാനങ്ങളാണ് പറന്നുയരുന്നത്. വരുന്ന വർഷത്തിൽ എയർ ഇന്ത്യയാകും കൂടുതൽ വിമാനങ്ങൾ പുറത്തിറക്കുക. 92 വിമാനങ്ങളാണ് പറന്നുയരാൻ പദ്ധതിയിടുന്നത്. ഇൻഡിഗോ 35-ഉം ആകാശ എയർ 18 വിമാനങ്ങളും വരുന്ന 12 മാസത്തിനുള്ളിൽ കൂട്ടിച്ചേർക്കും. എയർ ഇന്ത്യയുടെ 92 വിമാനങ്ങളിൽ 42 എണ്ണം എയർ ഇന്ത്യയും ബാക്കിയുള്ളവ അനുബന്ധ സ്ഥാപനമായ എഐ എക്സ്പ്രസിന്റേതുമാകുമെന്ന് എയർ ഇന്ത്യ ചെയർമാനും മനോജിംഗ് ഡയറക്ടറുമായ കാംബെൽ വിസൽസൺ പറഞ്ഞു. നിലവിൽ എയർ ഇന്ത്യയുടെ 120 വിമാനങ്ങളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്.
334 വിമാനങ്ങളുള്ള രാജ്യത്തെ ഏറ്റവും നലിയ വിമാനക്കമ്പനിയായ ഇൻഡിഗോ 2024-ൽ ഓരോ ആഴ്ചയിലും ഓരോ വിമാനം പുറത്തിറക്കാനാണ് പദ്ധതിയിടുന്നതെന്നാണ് വിവരം. വാടകയ്‌ക്ക് കൊടുത്ത വിമാനങ്ങൾ തിരികെ ലഭിക്കുന്നതോടെ എണ്ണം 35 ആയി ഉയരുമെന്നും കമ്പനി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർലൈൻസ് ഈ മാസം രണ്ട് വിമാനങ്ങൾ പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു. 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ 18 വിമാനങ്ങൾ പുറത്തിറക്കും.
ഏവിയേഷൻ കൺസൾട്ടൻസി സ്ഥാപനമായ സിഎപിഎ ഇന്ത്യയുടെ കണക്കുകൾ പ്രകാരം വരുന്ന വർഷം അവസാനത്തോടെ 200 വിമാനങ്ങൾ കൂട്ടിച്ചേർക്കുമെന്നാണ് പ്രവചനം. വിമാനത്തിന്റെ എണ്ണം വർദ്ധിപ്പിക്കുന്നത് വിമാനയാത്രക്കാർക്ക് ഏറെ സഹായകമാകും. യാത്രനിരക്ക് കുറയാനും തിരക്ക് ഇല്ലാതെ യാത്ര ചെയ്യാനും ഇത് വഴിയൊരുക്കും. കഴിഞ്ഞ നവംബറിൽ റെക്കോർഡ് ആളുകളാണ് ആഭ്യന്തര യാത്ര നടത്തിയത്. ഏകദേശം 4,59,526 പേരാണ് ഒരു ദിവസം മാത്രം യാത്ര ചെയ്തത്. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടൽ.