ന്യൂഡൽഹി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി (പിഎം പോഷൺ) കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 32.34 കോടി കേരളം ചെലവഴിക്കാതെ പാഴാക്കിയെന്ന് കെ.സി വേണുഗോപാൽ എംപിയുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകി. ഉച്ചഭക്ഷണത്തിന് സംസ്ഥാനത്ത് ഉദ്പാദിപ്പിക്കുന്ന അരി ഉപയോഗിക്കാനുള്ള കേരളത്തിന്റെ അപേക്ഷ വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
ഇതുവരെ കേരളത്തിന് 71,598.86 ടൺ അരി കേരളത്തിന് എഫ്.സി.ഐ വഴി അനുവദിച്ചു. അരിയുടെ ഗുണനിലവാരം എങ്ങനെ വേണമെന്നടക്കമുള്ള മാനദണ്ഡങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതിനായി കേരളം പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ട്. കേരളത്തിൽ ഉച്ചഭക്ഷണത്തിനായി 70,000 ടൺ അരിയാണ് ആവശ്യമുള്ളത്.
കഴിഞ്ഞ വർഷം തുക പാഴാക്കിയ സാഹചര്യത്തിൽ ഇതിന്റെ രേഖകൾ നൽകിയില്ലെങ്കിൽ ഇത്തവണ അനുവദിക്കുന്ന കേന്ദ്രവിഹിതമായ 303.21 കേടിയിലും കുറവുണ്ടായേക്കും. നടപ്പു സാമ്പത്തിക വർഷം അനുവദിച്ച 478.96 കോടിയിൽ 175.75 കോടി സംസ്ഥാന വിഹിതവും ശേഷിക്കുന്നത് കേന്ദ്രവിഹിതവുമാണ്.