ന്യൂഡൽഹി: വേദനസംഹാരി മെഫ്താലിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രം. മരുന്ന് ശരീരത്തിൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നും ആന്തരിക അവയവങ്ങളെ ബാധിച്ചേക്കുമെന്നും ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐപിസി) മുന്നറിയിപ്പ് നൽകി.
കുറിപ്പടിയില്ലാതെ വാങ്ങാൻ കഴിയുന്ന ഓവർ-ദി-കൗണ്ടർ മെഡിനാണ് മെഫ്താലിൻ. തലവേദന, സന്ധി വേദന, ആർത്തവ വേദന തുടങ്ങിയവയ്‌ക്ക് സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണ് ഇത്. കുട്ടികളിലെ കടുത്ത പനി കുറയ്‌ക്കുന്നതിനും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.

മെഫ്താലിന്റെ ഉപയോഗം ഡ്രഗ് റാഷ് വിത്ത് ഇസിനോഫീലിയ (DRESS Syndrome) അലർജിക്ക് കാരണമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചില മരുന്നുകളോട് ശരീരം ശക്തമായി പ്രതികരിക്കുമ്പോഴാണ് ഈ സിൻഡ്രോം ഉണ്ടാകുന്നത്. ഇത് ചർമ്മത്തിൽ ചുണങ്ങു പോലെ പ്രത്യക്ഷപ്പെടുകയും ആന്തരിക അവയവങ്ങളെ ബാധിക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ മരുന്ന് ഉപയോഗത്തിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
മരുന്നിന്റെ പാർശ്വഫലങ്ങൾ സൂക്ഷമമായി നിരീക്ഷിക്കാൻ ആരോഗ്യ പ്രവർത്തകരോടും രോഗികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അപൂർവമായി മറ്റ് ചില മരുന്ന് കഴിക്കുന്നവരിലും ഡ്രസ് സിൻഡ്രോം കണ്ടുവരുന്നു. ബ്ലൂ ക്രോസ് ലബോറട്ടറീസിന്റെ മെഫ്റ്റൽ, മാൻകൈൻഡ് ഫാർമയുടെ മെഫ്‌കൈൻഡ് പി, ഫൈസറിന്റെ പോൻസ്റ്റാൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഫനോർമ്, ഡോ റെഡ്ഡീസ് ഇബുക്ലിൻ പി എന്നിവയാണ് ഈ വിഭാഗത്തിലെ മികച്ച ബ്രാൻഡുകൾ.















