ന്യൂഡൽഹി: ബാബ ബാലക്‌നാഥ് ലോക്‌സഭാ അംഗത്വം രാജിവച്ചു. രാജസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ലോക്‌സഭയിൽ നിന്നും രാജിവച്ചത്. രാജസ്ഥാനിലെ അൽവാറിൽ നിന്നുള്ള ബിജെപി എംപിയായ അദ്ദേഹം ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കണ്ട് രാജിക്കത്ത് സമർപ്പിച്ചു.
ആൽവാറിലെ തിജാര സീറ്റിൽ നിന്നുമാണ് ബാബ ബാലക്‌നാഥ് നിയമസഭയിലെത്തിയത്.
കോൺഗ്രസിന്റെ ഇമ്രാൻ ഖാനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ നിയമസഭകളിലെ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച എല്ലാ ബിജെപി എംപിമാരും രാജിവച്ചിരുന്നു.
റോഹ്തക്കിലെ ബാബ മത്‍സ്യെന്ദ്ര നാഥ മഠത്തിന്റെ തലവൻ എന്ന നിലയിൽ ബാലക് നാഥ് പ്രശസ്തനാണ്. നാഥ് വിഭാഗത്തിലെ എട്ടാമത്തെ മഹന്ത് കൂടിയാണ് അദ്ദേഹം. 2016 ലാണ് ഗുരുവായ മഹന്ത് ചന്ദ്നാഥ്, പിൻഗാമിയായി ബാബ ബാലക്നാഥിനെ പ്രഖ്യാപിച്ചത്.
അൽവാറിൽ നിന്നുള്ള മുൻ എംപി കൂടിയായിരുന്നു ഗുരുവായ മഹന്ത് ചന്ദ്നാഥ്. അദ്ദേഹത്തിന്റെ പാത പിൻതുടർന്നാണ് ബാബ ബാലക്‌നാഥ് ദേശീയ രാഷ്‌ട്രീയത്തിലെത്തിയത്.