ന്യൂഡൽഹി: ആഗോളതലത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മറ്റ് സമ്പദ് വ്യവസ്ഥകളുടെ വളർച്ച മാറ്റമില്ലാതെ തുടരുമ്പോഴാണ് ഇന്ത്യയുടെ വളർച്ച. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ.
യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ചൈന, തുടങ്ങി പല രാജ്യങ്ങളും പിന്നോട്ട് പോകുമ്പോഴാണ് ഇന്ത്യയുടെ വളർച്ച. ജപ്പാന്റെയും ജർമ്മനിയുടെയും മറ്റ് വികസ്വര രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ പിറകോട്ട് പോകുമ്പോഴാണ് ഇന്ത്യയുടെ ഏഴ് ശതമാനം ജിഡിപി വളർച്ച. പാർലമെന്റിൽ നടന്ന സംവാദത്തിന് മറുപടിയായി ധനമന്ത്രി ഇക്കാര്യം പറയുകയായിരുന്നു.
മേക്ക് ഇൻ ഇന്ത്യയും പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികളുമാണ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് പിന്നിലെ ശക്തി. ഉത്പാദന മേഖലയാണ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ 13.9 ശതമാനവും സംഭാവന ചെയ്യുന്നത്. രാജ്യത്തെ കയറ്റുമതിയിലും ഈ മാറ്റം പ്രകടമാണ്. അമേരിക്കൻ സൂപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ ഇന്ത്യൻ ഉത്പ്പന്നങ്ങൾ ലഭ്യമാണ്.
ഇതെല്ലാം ഇന്ത്യൻ സാമ്പത്തിക മേഖലയുടെ വളർച്ചയാണ് കാണിക്കുന്നത്. ഈ വർഷം നികുതി പിരിവിൽ 21.82 ശതമാനം വർദ്ധനവാണ് ഉണ്ടായത്. പ്രതിമാസ ജിഎസ്ടി വരുമാനത്തിലും വലിയ വർദ്ധനവുണ്ടായി. ജിഎസ്ടി 1.6 ലക്ഷം കോടിയിലെത്തി. ഇത് സാമ്പത്തിക മേഖലയിലെ വളർച്ചയെ ചൂണ്ടിക്കാണിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.