ന്യൂഡൽഹി: ഒക്ടോബറിൽ ഖത്തർ കോടതി വധശിക്ഷയ്‌ക്ക് വിധിച്ച എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കോൺസുലർ അനുമതി ലഭിച്ചതിനെ തുടർന്ന് ഡിസംബർ മൂന്നിനാണ് നാവികസേനാംഗങ്ങളുമായി ഇന്ത്യൻ അംബസഡർ കൂടിക്കാഴ്ച നടത്തിയത്. ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് അരിന്ദം ബാഗ്ചി ഇക്കാര്യം അറിയിച്ചത്.
ഡിസംബർ ഒന്നിന് ദുബായിൽ നടന്ന കോപ്-28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികരെ കാണാനായി കോൺസുലർ ഇന്ത്യൻ അംബാഡഡർക്ക് പ്രവേശനം അനുവദിച്ചത്.
ഇന്ത്യ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയും എല്ലാ നിയമപരമായ സഹായവും കോൺസുലർ വഴി നാവികസേനാംഗങ്ങൾക്ക് നൽകുന്നുണ്ട്. ഡിസംബർ 3 ന് ജയിലിലുള്ള എട്ട് പേരെയും കാണാൻ ഇന്ത്യൻ അംബാസഡർക്ക് കോൺസുലർ പ്രവേശനം അനുവദിച്ചിരുന്നു. വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീലിൽ രണ്ട് ഹിയറിംഗുകൾ ഇതിനകം കഴിഞ്ഞു. നവംബർ23, 30 തീയതികളിലായിരുന്നു ഇത്.’- അരിന്ദം ബാഗ്ചി പറഞ്ഞു.
ഒക്ടോബർ 26ന് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ചത്. ഈ വിധി ഞെട്ടിപ്പിക്കുന്നതാണെന്നും നാവികസേനാംഗങ്ങൾക്ക് ആവശ്യമായ എല്ലാ നിയമസഹായവും ചെയ്ത് നൽകുമെന്നും ഇന്ത്യ അന്ന് വ്യക്തമാക്കിയിരുന്നു. സ്വകാര്യ കമ്പനിയായ അൽ ദഹ്റയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്.