കോട്ടയം: പൊളിച്ചു നീക്കൽ തുടരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കടന്നു പോകാനായി സർക്കാർ അതിഥി മന്ദിരത്തിന്റെ മതിലും പൊളിച്ചു. വൈക്കം കായലോരത്തെ സർക്കാർ അതിഥി മന്ദിരത്തിന്റെ മതിലാണ് ഇന്ന് ഉച്ചയോടെ പൊളിച്ചു മാറ്റിയത്. നവകേരള സദസിനായി ആദ്യം തിരഞ്ഞടുത്തത് സമീപത്തെ ഒരു സ്‌കൂളായിരുന്നു. എന്നാൽ പരിപാടിക്കെത്തുന്ന ജനങ്ങളുടെ എണ്ണം കൂടുതലാകാമെന്നും, ഇതു മൂലം മന്ത്രിമാരുടെ സുരക്ഷാ ക്രമീകരണത്തിലുള്ള പ്രതിസന്ധിയും കണിക്കിലെടുത്ത പോലീസും ജില്ലാഭരണകൂടവും അനുമതി നൽകാതെ വരികയായിരുന്നു. തുടർന്നാണ് കായലോര ബീച്ചിൽ നവകേരള സദസിനായുള്ള വേദിയൊരുക്കാൻ അധികൃതർ തീരുമാനിച്ചത്.
ബീച്ചിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ ബസ് കടന്നു പോകാൻ ബുദ്ധിമുട്ടുകൾ നേരിടുമെന്ന് മനസിലാക്കിയതോടെയാണ് സമീപത്തുള്ള സർക്കാർ അതിഥി മന്ദിരത്തിന്റെ മതിൽ പൊളിച്ചു മാറ്റാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. ഡിസംബർ 14-ന് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് നവകേരള സദസ് വൈക്കത്ത് നടക്കുന്നത്. മതിൽ പൊളിച്ചെങ്കിലും ഒരു കവാടം ഉൾപ്പെടെ സ്ഥാപിച്ച് മതിൽ പുന:നിർമ്മിക്കുമെന്നുമാണ് അധികൃതരുടെ വാദം. ഭാവിയിൽ ബീച്ചിൽ നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് വഴിയൊരുക്കാൻ ഇത് സഹായിക്കുമെന്നും അധികൃതർ അഭിപ്രായപ്പെടുന്നു.