ന്യൂഡൽഹി: മൂന്ന് മന്ത്രിമാർ രാജിവച്ച് സംസ്ഥാന രാഷ്ടീയത്തിലേക്ക് മടങ്ങിയതിന് പിന്നാലെ നാല് മന്ത്രിമാർക്ക് അധിക ചുമതല നൽകി കേന്ദ്ര സർക്കാർ. വനവാസി ക്ഷേമ വകുപ്പ് മന്ത്രി അർജ്ജുൻ മുണ്ട, കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, കൃഷി സഹമന്ത്രി ശോഭ കരന്തലജെ, ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ എന്നിവർക്കാണ് അധിക ചുമതല നൽകിയിരിക്കുന്നത്.
അർജ്ജുൻ മുണ്ടയ്‌ക്ക് നിലവിലെ വകുപ്പിനെ കൂടാതെ കൃഷി വകുപ്പിന്റെ അധിക ചുമതല നൽകി. രാജീവ് ചന്ദ്രശേഖറിന് ജൽശക്തി വകുപ്പിന്റെയും ശോഭാ കരന്തലജെയ്‌ക്ക് ഭക്ഷ്യ സംസ്‌കരണ വകുപ്പിന്റെയും ചുമതല നൽകി. വനവാസി ക്ഷേമ വകുപ്പിന്റെ അധിക ചുമതലയാണ് ഡോ. ഭാരതി പ്രവീൺ പവാറിന് ലഭിച്ചിരിക്കുന്നത്.
പ്രഹ്ലാദ് പട്ടേൽ, നരേന്ദ്ര സിംഗ് തോമാർ, രേണുക സിംഗ് എന്നിവരാണ് മന്ത്രിസഭയിൽ നിന്നും രാജിവച്ച് സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് മടങ്ങിയ നേതാക്കൾ. ഇവരുടെ രാജി രാഷ്‌ട്രപതി വ്യാഴാഴ്ച സ്വീകരിച്ചിരുന്നു. മന്ത്രിസഭയിൽ കൃഷി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് നരേന്ദ്ര സിംഗ് തോമാറായിരുന്നു. പ്രഹ്‌ളാദ് സിംഗ് ജലശക്തിയുടെയും രേണുക സിംഗ് വനവാസി ക്ഷേമ വകുപ്പിന്റെയും സഹചുമതലകളാണ് നിർവഹിച്ചിരുന്നത്. മന്ത്രിമാർ രാജിവച്ചതോടെ വന്ന ഒഴിവുകൾ നികത്താനാണ് ഇപ്പോൾ നിലവിലെ മന്ത്രിമാർക്ക് അധിക ചുമതല നൽകിയിരിക്കുന്നത്.
സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 എംപിമാരിൽ 11 പേരും കഴിഞ്ഞ ദിവസങ്ങളിൽ സമർപ്പിച്ചിരുന്നു. നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, രാകേഷ് സിംഗ്, ഉദയ് പ്രതാപ്, റിതി പഥക്, അരുൺ സാവോഗോമതി സായി, രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, ദിയാ കുമാരി, കിരോഡി ലാൽ മീണ എന്നിവർ ബുധനാഴ്ചയും ബാബാ ബാലക്‌നാഥ് വ്യാഴാഴ്ചയുമാണ് രാജി സമർപ്പിച്ചത്.