ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി വിദേശ യാത്രകൾക്കായി ഉപയോഗിക്കുന്നത് പാകിസ്താൻ പാസ്‌പോർട്ട് ആണെന്ന് റിപ്പോർട്ട്. വിവിധ അന്വേഷണ ഏജൻസികൾ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളയാണ് സിറാജുദ്ദീൻ ഹഖാനി. റിപ്പോർട്ടുകൾ പ്രകാരം 40,000ത്തോളം അഫ്ഗാൻ പൗരന്മാർ പാകിസ്താൻ പാസ്‌പോർട്ട് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ഇക്കൂട്ടത്തിലാണ് താലിബാൻ മന്ത്രിസഭാംഗമായ ഹഖാനിയും ഉൾപ്പെട്ടിരിക്കുന്നത്.
പാകിസ്താനിലെ ബലൂചിസ്ഥാൻ, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിലെ ഓഫീസുകളിൽ നിന്ന് ഇത്തരത്തിൽ അനധികൃത പാസ്‌പോർട്ടുകൾ കൈമാറുന്നുണ്ടെന്നാണ് വിവരം. അഞ്ച് വർഷമാണ് ഈ പാസ്‌പോർട്ടിന്റെ കാലാവധി. ഇത് ഉപയോഗിച്ചാണ് ഹഖാനി വിദേശയാത്രകൾ നടത്തുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പിന്മാറിയതിന് കാരണമായ ദോഹ കരാറിൽ ഒപ്പിടുന്നതിന് യുഎസുമായുള്ള ചർച്ചകൾക്കും ഇയാൾ നേതൃത്വം നൽകിയിരുന്നു. അന്ന് ഖത്തറിൽ നടന്ന മധ്യസ്ഥ ചർച്ചകളിൽ പങ്കെടുക്കുന്നതിനുള്ള യാത്രയ്‌ക്കും ഇതേ പാസ്‌പോർട്ട് ആണ് ഹഖാനി ഉപയോഗിച്ചതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
സംഭവം വിവാദമായതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താനിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ ഒരാൾ സർവ്വീസിൽ നിന്ന് വിരമിച്ച വ്യക്തിയാണ്. കറാച്ചിയിലും ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിലെ പാസ്പോർട്ട് ഓഫീസുകളിലുമായി നടത്തിയ തിരച്ചിലിൽ പാസ്‌പോർട്ട് അനുവദിക്കുന്നതുമായി ബന്ധ്പപെട്ട് വ്യാപക ക്രമക്കേടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഒരു പാക് മാദ്ധ്യമപ്രവർത്തകനാണ് ഹഖാനി പാകിസ്താൻ പാസ്‌പോർട്ട് ആണ് ഉപയോഗിക്കുന്നതെന്ന വിവരം പുറത്ത് വിട്ടത്. ദോഹയിലേക്കുള്ള യാത്രയ്‌ക്കിടെ ഇമിഗ്രേഷൻ കൗണ്ടറിൽ പാസ്പോർട്ട് കാണിക്കുന്നത് കണ്ടപ്പോഴാണ്, ഹഖാനിയുടെ കൈവശം പാകിസ്താന്റെ പാസ്‌പോർട്ട് ഉണ്ടെന്ന് മനസിലാകുന്നത്. ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെയാണ് വിശദമായ അന്വേഷണം നടത്തുമെന്ന് പാക് സർക്കാർ പ്രഖ്യാപിച്ചത്.
സൗദി അറേബ്യയും വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. സൗദിയിൽ തൊഴിൽ തേടിയെത്തുന്ന അഫ്ഗാൻ പൗരന്മാർ പാകിസ്താൻ പാസ്പോർട്ടുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് സൗദി അധികൃതർ പറയുന്നത്. ഇത്തരത്തിലുള്ള 12,000ത്തോളം കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും, ഇവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കി അഫ്ഗാനിലേക്ക് നാട് കടത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.