ലക്നൗ: ‘ ജനതാ ദർശനം’ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്ര പരിസരത്താണ് തന്നെ കാണാനെത്തിയ ജനങ്ങൾക്കിടയിലേയ്‌ക്ക് യോഗി ആദിത്യനാഥ് ഇറങ്ങി ചെന്നത്. പൊതുജനങ്ങളെ സ്വീകരിച്ച ശേഷം, അദ്ദേഹം അവരുടെ പരാതികൾ നേരിട്ട് വാങ്ങുകയും ചെയ്തു. പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും ഉദ്യോഗസ്ഥർക്ക് യോഗി ആദിത്യനാഥ് നൽകി.
ജനങ്ങളുടെ പ്രശ്‌നങ്ങൾ അതീവ ഗൗരവത്തോടെയും സംവേദനക്ഷമതയോടെയും ശ്രദ്ധയോടെയും കേൾക്കാനും തൃപ്തികരമായ പരിഹാരങ്ങൾ ഉറപ്പാക്കാനും പോലീസ് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയിരുന്നു. ജനങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ഫലപ്രദമായ പരിഹാരങ്ങൾ സർക്കാർ ഉറപ്പാക്കുമെന്നും അവ പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അലംഭാവം വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ കാണാൻ എത്തിയവർക്ക് ഉറപ്പ് നൽകി.
നേരത്തെ, ഡിസംബർ 4-ന് ഗോരഖ്‌നാഥ് ക്ഷേത്ര പരിസരത്ത് മഹന്ത് ദിഗ്വിജയ്നാഥ് സ്മൃതി ഭവന് മുന്നിൽ നടന്ന ജനതാ ദർശനിൽ 300 ഓളം പേരെ മുഖ്യമന്ത്രി കണ്ടിരുന്നു. അവരുടെ പ്രശ്നങ്ങൾ ഓരോന്നായി അദ്ദേഹം കേട്ടു, അവരുടെ പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചുകൊടുത്തു. തന്റെ ഭരണകാലത്ത് ആരോടും അനീതി കാണിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. റവന്യൂ, പോലീസ് എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുതാര്യവും നിഷ്പക്ഷവുമായ തീർപ്പാക്കൽ ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.