ഡർബൻ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വൈകിട്ട് 7.30ന് ഡർബനിൽ നടക്കും. മുതിർന്ന താരങ്ങളെ ഒഴിവാക്കി എത്തുന്ന ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ്. ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പര 4-1ന് സ്വന്തമാക്കിയതിന്റെ ഉത്തേജവും ടീമിനുണ്ടെന്ന് നായകൻ സൂര്യകുമാർ യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം അവസാന ഇലവനിൽ ആരൊക്കെ ഇടംപിടിക്കുമെന്നുള്ള കാര്യത്തിലാണ് ഇന്ത്യക്ക് തലവേദന.
ലോകകപ്പ് ടീമിൽ കളിച്ച ശുഭ്മാൻ ഗിൽ, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ ടി 20 ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. രാത്രി ഏഴിനാണ് ടോസ്. ഒപ്പണിംഗിൽ ഫോമിലുള്ള യശ്വസി ജയ്സ്വാളിനൊപ്പം ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരിൽ ആരാകും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ജിതേഷ് ശർമ്മയെ ബെഞ്ചിലിരുത്തി ഇഷാൻ കിഷനെ പരിഗണിക്കാനും സാധ്യതയുണ്ട്. കുൽദീപും മുകേഷ് കുമാറും അവസാന ഇലവനിൽ ഇടം പിടിച്ചേക്കില്ല.
ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകുക. ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലും മത്സരം ലൈവ് സ്ട്രീം ചെയ്യും.മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഹോട് സ്റ്റാറിൽ മത്സരം സൗജന്യമായി കാണാനാകും. രാത്രി മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
ഇന്ത്യൻ സ്ക്വാഡ് : യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ, സൂര്യകുമാർ യാദവ്(നായകൻ), റിങ്കു സിംഗ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ജിതേഷ് ശർമ്മ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ.