ന്യൂഡൽഹി: ആർട്ടിക്കിൾ 370 പുന: സ്ഥാപിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. ജമ്മുകശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി താത്കാലികം മാത്രമായിരുന്നു എന്നും കോടതി വ്യക്തമാക്കി. ജമ്മുകശ്മീർ ഭാരതത്തിന്റെ പരാമാധികാരത്തിന്റെ കീഴിലുള്ള ഒരു സംസ്ഥാനം മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തിൽ പറഞ്ഞു. ഒന്നും ഭാരതത്തിന്റെ പരാമാധികാരത്തിന് മുകളിലല്ലെന്നും മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത ഒരു അധികാരവും ജമ്മുകശ്മീരിനുമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജമ്മുകശ്മീർ ഇന്ത്യയുടെ ഭാഗമായപ്പോൾ ഒരു പരാമാധികാര പ്രദേശം ആയിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. യുവരാജാവായിരുന്ന കരൺ സിംഗിന്റെ വിളംബരം അതിന് തെളിവാണ്. അനുച്ഛേദം 370 റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി, രാഷ്ട്രപതിയുടെ വിജ്ഞാപനങ്ങളും കോടതി ശരിവച്ചു.
2018 ൽ നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിൽ ഇടപെടാൻ സാധിക്കില്ല. സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയതിനെ ഹർജിക്കാർ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാൽ അക്കാര്യത്തിൽ ഇടപെടാനില്ല. എന്നാൽ രാഷ്ട്രപതി ഭരണത്തിൽ ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്ന ഹർജിക്കാരുടെ വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. യോജിച്ച മൂന്ന് വിധികളാണ് ഉണ്ടായിരുന്നത്. നാഷണൽ കോൺഫറൻസ്, ജമ്മുകശ്മീർ പിഡിപി എന്നിവരുടേതുൾപ്പെടെ 23 ഹർജികളാണ് വിഷയത്തിൽ സുപ്രീംകോടതിയിലെത്തിയത്.
2019 ഓഗസ്റ്റ് 9 നാണ് ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ ബിൽ കൊണ്ടുവന്ന് ജമ്മുകശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കേന്ദ്രസർക്കാർ രൂപം നൽകിയത്. രാജ്യസഭയിൽ 61 നെതിരെ 125 വോട്ടുകൾക്കും ലോക്സഭയിൽ 70 നെതിരെ 370 വോട്ടുകൾക്കുമാണ് ബിൽ പാസായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സഭകളിൽ ബിൽ അവതരിപ്പിച്ചത്.