ന്യൂഡൽഹി: ജമ്മു കശ്മീർ സംവരണ (ഭേദഗതി) ബില്ലും ജമ്മു കശ്മീർ പുനഃസംഘടനാ (ഭേദഗതി) ബില്ലും രാജ്യസഭയിലും പാസായി. കഴിഞ്ഞ ദിവസം ബിൽ ലോക്‌സഭയിൽ പാസായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെയായിരുന്നു ഇത്. ശബ്ദ വോട്ടിലൂടെയാണ് ബില്ലുകൾ പാസായത്. എന്നാൽ ബില്ലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയുന്നതിനിടെ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. വൈഎസ്ആർ കോൺഗ്രസ് ബില്ലിനെ പിന്തുണച്ചു. ഡിസംബർ ആറിനായിരുന്നു ബില്ലുകൾ ലോക്സഭയിൽ പാസായത്.
പാകിസ്താൻ അധിനിവേശ കശ്മീർ ഇന്ത്യയുടേതാണെന്നും പ്രദേശം ഇന്ത്യയിൽ നിന്ന് അടർത്തിമാറ്റാൻ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്ര തീരുമാനത്തിന്റെ സാധുത ശരിവച്ച സുപ്രീംകോടതി വിധിയെ അദ്ദേഹം അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
ജമ്മുവിൽ നിന്നുമുള്ള സീറ്റുകളുടെ എണ്ണത്തിൽ വർദ്ധനവിനാണ് ഭേദഗതി. 87ൽ നിന്നും 114 ആയാണ് സീറ്റുകൾ ഉയർത്തുന്നത്. ജമ്മുവിൽ നിന്നും 43-ഉം കശ്മീരിൽ നിന്നും 47-ഉം അംഗങ്ങൾ ഇനി സഭയിൽ ഉണ്ടാകും. സംസ്ഥാനമായിരുന്നപ്പോൾ ജമ്മുവിൽ 37 മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. ആറെണ്ണം വർദ്ധിപ്പിച്ച് 43-ആയാണ് സീറ്റുകൾ ഉയർത്തിയത്. നിലവിൽ കശ്മീരിലെ 46 സീറ്റുകൾക്കൊപ്പം ഒരെണ്ണം വർദ്ധിപ്പിച്ച് 47 ആക്കി. പാക് അധിനിവേശ കശ്മീരിൽ 24 സീറ്റുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. പ്രദേശം വീണ്ടും ഭാരതത്തിന്റെ ഭാഗമാകുമ്പോൾ ഈ 24 സീറ്റുകളും സഭയിൽ കൂട്ടിച്ചേർക്കപ്പെടും. അതുവരെ 90 അസംബ്ലി മണ്ഡലങ്ങളാകും ഉണ്ടാകുക.
ജമ്മുകശ്മീർ നിയമസഭയിലെ സംവരണത്തിന് താത്പര്യപ്പെടുന്നതാണ് അടുത്ത ബിൽ. നിയമസഭയിൽ എസ്സി/ എസ്ടി സംവണം കൊണ്ടുവരുമെന്നും പാക് അധിനിവേശ കശ്മീരിൽ നിന്നെത്തിയവർക്ക് ജമ്മു കശ്മീർ നിയമസഭയിൽ ഒരു സീറ്റ് മാറ്റിവെക്കുമെന്നും ബിൽ പറയുന്നു. കശ്മീരിലേക്ക് കുടിയേറിയവർക്ക് സഭയിൽ 2 സീറ്റുകളുണ്ടാകും. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 9 സീറ്റുകൾ നൽകും. ചരിത്രത്തിൽ ആദ്യമായാണ് ജമ്മുകശ്മീർ നിയമസഭയിൽ എസ് സി/എസ്ടി സംവരണം കൊണ്ടുവരുന്നത്.