പട്‌ന: അന്വേഷണ ഏജൻസി പിടിച്ചെടുത്ത ഭൂമിയിൽ അനധികൃത നിർമ്മാണം നടത്തിയ പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 2.87 കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2018ലാണ് ഇഡി ഈ ഭൂമി പിടിച്ചെടുത്തത്. എന്നാൽ നിയമങ്ങൾ മറികടന്ന് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതി കൂടിയായ അമിത് കുമാർ സ്ഥലത്ത് അനധികൃത നിർമ്മാണ പ്രവർത്തനം നടത്തുകയായിരുന്നു.
ബിഹാറിലെ ഭഗവാൻപൂർ സ്വദേശിയായ അമിത് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലും, ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജിലും നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. 2018 മാർച്ചിലാണ് 4.53 കോടി വില വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി ഉത്തരവിറക്കിയത്.
അതേ വർഷം തന്നെ പട്‌നയിലെ പിഎംഎൽഎ കോടതിയിൽ കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് നിർദ്ദേശിച്ചുവെങ്കിലും പ്രതികൾ ഹാജരാകാത്തതിൽ ഇവർക്ക് മേൽ കുറ്റം ചുമത്തിയില്ലെന്നാണ് വിവരം. ഇഡി പിടിച്ചെടുത്ത ഇവരുടെ ഭൂമിയിൽ ഇതിനോടകം തന്നെ നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് വീണ്ടും അമിത് കുമാറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്.















