വാഷിംഗ്ടൺ: യെമനിലെ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിൽ ടാങ്കർ കപ്പലിന് തീ പിടിച്ചു. ആക്രമണത്തിൽ തീപിടിത്തവും കപ്പലിന് വൻ നാശനഷ്ടവും സംഭവിച്ചു. ആളപായം ഒന്നും സംഭവിച്ചിട്ടില്ലെന്ന് യുഎസ് പ്രതിരോധ വക്താക്കൾ അറിയിച്ചു. ബാബ് അൽ-മന്ദാബ് കടലിടുക്കിന് വടക്ക് 60 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്.
അമേരിക്കൻ യുദ്ധക്കപ്പലായ കാർണിയാണ് മിസൈൽ ആക്രമണത്തിൽ നിന്നും ടാങ്കർ കപ്പലിലെ ജീവനക്കാരെ സംരക്ഷിച്ചത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് ഹൂതി വിമതർ മിസൈൽ ആക്രമണം വർദ്ധിപ്പിച്ചിരിക്കുകയാണ്. യെമനിലെ ഹൂതി വിമതർ അന്താരാഷ്‌ട്ര കപ്പൽ ഗതാഗതത്തിനെതിരെ മിസൈൽ ആക്രമണം ആരംഭിച്ചിരിക്കുകയാണ്.
ഈ മാസം 4-ന് ചെങ്കടലിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയിരുന്നു. മണിക്കൂറുകളോളം നീണ്ട ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ യുദ്ധക്കപ്പൽ പ്രത്യാക്രമണങ്ങളും നടത്തി. പനാമയുടെ രണ്ട് കപ്പലുകളും ഒരു ബ്രിട്ടീഷ് കപ്പലുമാണ് ഹൂതികളുടെ ആക്രമണത്തെ അതിജീവിച്ചത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ നിരവധി ഹൂതി മിസൈലുകളെ തകർത്തെറിഞ്ഞ അമേരിക്കൻ യുദ്ധക്കപ്പലാണ് കാർണി. ആക്രമണപരമ്പരകൾ നേരിട്ടുവെങ്കിലും യാതൊരു കേടുപാടും ഇതുവരെ യുഎസ് യുദ്ധക്കപ്പലിന് സംഭവിച്ചിട്ടില്ല.