ന്യൂഡൽഹി: മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. നാളെ രാവിടെ 11.30-ന് ഭോപ്പാലിൽ നടക്കുന്ന ചടങ്ങിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻയാദവും വൈകുന്നേരം നാല് മണിക്ക് റായ്പൂരിൽ നടക്കുന്ന ചടങ്ങിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയും സത്യപ്രതിജ്ഞ ചെയ്യും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങിയ നിരവധി സംസ്ഥാന, കേന്ദ്ര നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
പ്രമുഖ വനവാസി നേതാവും ഒന്നാം മോദി സർക്കാരിൽ കേന്ദ്ര സ്റ്റീൽ മന്ത്രിയുമായിരുന്ന സായിയെ റായ്പൂരിൽ നടന്ന നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് ഛത്തിസ്ഗഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. കേന്ദ്ര നിരീക്ഷകരുൾപ്പെടെ പങ്കെടുത്ത യോഗത്തിന് ശേഷം കേന്ദ്ര നേതൃത്വമാണ് വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
മൂന്ന് തവണ എംഎൽഎയും മദ്ധ്യപ്രദേശ് മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മോഹൻ യാദവിനെ ഇന്നലെ നടന്ന നിയമസഭാ കക്ഷിയോഗത്തിനാണ് തിരഞ്ഞെടുത്തത്. താൻ പാർട്ടിയുടെ എളിയ പ്രവർത്തകനാണെന്നും തന്നെ തിരഞ്ഞെടുത്തതിൽ ദേശീയ സംസ്ഥാന നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തുന്നതായും യാദവ് പറഞ്ഞു.