എല്ലാ വർഷവും വൃശ്ചികം 28നാണ് നാരായണീയദിനമായി ആഘോഷിക്കുന്നത്. ഈ വർഷം (2023 ) ഡിസംബർ 14 വ്യാഴാഴ്ച ആണ് നാരായണീയ ദിനമായി ആചരിക്കപ്പെടുന്നത്. മേൽപുത്തൂർ നാരായണ ഭട്ടതിരി നാരായണീയത്തിന്റെ രചന പൂർത്തിയാക്കി ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചത് വൃശ്ചികമാസം 28-നായിരുന്നു എന്ന സങ്കൽപത്തെ അടിസ്ഥാനമാക്കിയാണ് എല്ലാ കൊല്ലവും വൃശ്ചികം 28നു നാരായണീയദിനം ആഘോഷിക്കുന്നത്. നാരായണീയം, കർത്താവായ മേൽപ്പത്തൂർ നാരായണഭട്ടതിരി, സാക്ഷാൽ ശ്രീ ഗുരുവായൂരപ്പൻ, ഇവരെ ചേർത്തുവച്ച് ചില ചിന്തകൾ പങ്കുവെക്കട്ടെ.
വേദസാരമായ, പ്രത്യക്ഷ കൃഷ്ണ രൂപമായ, വേദ സമ്മിതമായ, ശ്രീമദ് ഭാഗവതം എന്നപോലെതന്നെ അതിന്റെ സാര സംഗ്രഹമായ ശ്രീമന്നാരായണീയവും നിത്യപാരായണം, സപ്താഹം, ഏകാഹം, തത്വവിചാരയജ്ഞം എന്നിങ്ങനെ പല രൂപത്തിലുള്ള ഉപാസനയ്‌ക്ക് പണ്ഡിത – പാമരഭേദമെന്യേ ഭക്തർ ഉപയോഗിച്ചുവരുന്നു.മേൽപ്പത്തൂർ നാരായണഭട്ടതിരി ഈ സ്തോത്ര കാവ്യത്തിന്റെ രചന കൊണ്ട് തന്നെ വാതരോഗ വിമുക്തനായി ആയുരാരോഗ്യസൗഖ്യം സമ്പാദിച്ചു എന്നാണ് വസ്തുത. അതുകൊണ്ടാണ് നാരായണീയം കൂടുതൽ ആകർഷണീയമായത്. ഭക്ത കവിയുടെ അസാമാന്യമായ സംഗ്രഹ പാടവം, സ്തോത്രത്തിന്റെ നിസ്തുലമായ ശില്പ സൗഭഗം ഒക്കെ ഇന്നും ഭക്തന്മാരെ ആകർഷിച്ചു കൊണ്ടിരിക്കുന്നു.
ഗുരുനാഥൻ അച്യുതപ്പിഷാരടിയുടെ വാതരോഗം സസന്തോഷം ഉഴിഞ്ഞു വാങ്ങി സ്വയം രോഗിയായ മേൽപ്പത്തൂർ, ഭാഗവതം കൊണ്ട് ഭഗവാനെ സേവിക്കാൻ തീർച്ചപ്പെടുത്തി ക്കോണ്ടാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരിക്കാൻ എത്തിയത്. “മീൻ തൊട്ടു കൂട്ടുക” എന്നുള്ള തുഞ്ചത്താചാര്യന്റെ ഫലിതമയമായ ഉപദേശം അനുസരിച്ചാണ് ഈ തീരുമാനം എന്ന് പറയപ്പെടുന്നു. ശ്രീമദ് ഭാഗവത സപ്താഹയജ്ഞം വഴി ഭഗവാനെ ഉപാസിക്കുക എന്ന പുരാതന സമ്പ്രദായത്തിന് പകരം ഭാഗവതസാരം സംഗ്രഹിച്ച് ഒരു സ്തോത്രകാവ്യം നിർമ്മിച്ച ഭഗവാനെ സ്തുതിച്ചു പ്രാർത്ഥിക്കുക എന്നതാണ് അദ്ദേഹം തിരഞ്ഞെടുത്ത നവീന മാർഗം. അതുകൊണ്ട് ഭാഗവതത്തിലെ കഥകൾ ഔചിത്യപൂർവ്വം സംഗ്രഹിച്ച്, ഭഗവദ്ഗുണങ്ങൾ വ്യക്തമാകും വിധം ഭഗവാനെ അഭിസംബോധനം ചെയ്ത്, സ്തുതിച്ചു പ്രാർത്ഥിക്കുക എന്ന പ്രത്യേകത നാരായണീയത്തിലുണ്ട്. ദശകൽപ്പനയും ,ആകർഷകങ്ങളായ, ശ്രുതി മധുരങ്ങളായ, വിവിധ വൃത്തങ്ങളുടെ സന്നിവേശവും, ഈ കൃതിയുടെ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
ശ്രീമദ് ഭാഗവതം എന്ന സമുദ്രം കടഞ്ഞെടുത്ത കാവ്യനവനീതമായ ശ്രീമന്നാരായണീയത്തിന്റെ രചനയിൽ മേൽപ്പത്തൂർ നാരായണ ഭട്ടതിരി തികച്ചും വിജയിച്ചിരിക്കുന്നു. ശ്രീ ശുക ബ്രഹ്മർഷിയുടെ ആഗമനം വരെയുള്ള ഭാഗവതം ഒന്നാം സ്കന്ധത്തിന്റെ കഥ ഇതിവൃത്ത ശരീരത്തിന്റെ ഒരു പീഠിക മാത്രമാണല്ലോ.? നാരായണീയത്തിലും പീഠികാസ്ഥാനീയമായ ആദ്യത്തെ മൂന്നു ദശകങ്ങളിൽ ആർത്തഭക്തനായ തന്നെ കവി അവതരിപ്പിച്ചുകൊണ്ട് പ്രയോപവേശ സദൃശ്യമായ വ്രതമാണ് ഭട്ടതിരിപ്പാട് സ്വീകരിച്ചിരിക്കുന്നത്. പ്രഥമസ്കന്ധത്തിന്റെ ആശയ സംഗ്രഹമായ ഭക്തിഭാവദൃഢികരണം നാരായണീയത്തിന്റെ നിസ്തുലമായ പ്രത്യേകതയാണ്.ശ്രീകൃഷ്ണ കഥാപ്രതിപാദനത്തിൽ ഭഗവാന്റെ സ്വധാമഗമനം സൂചിപ്പിച്ചിട്ടില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. ഭട്ടതിരിപ്പാടിന് ശ്രീകൃഷ്ണ ഭഗവാൻ ഇപ്പോഴും ഗുരുവായൂർ ശ്രീലകത്ത് വിരാജിക്കുന്ന ചൈതന്യമാണല്ലോ.?? ഈ ദിവ്യ ഭാവനയ്‌ക്ക് മുന്നിൽ സ്വധാമഗമനം അഥവാ സ്വർഗ്ഗാരോഹണം അപ്രസക്തമാണ് എന്ന് ചിന്തിക്കാം.
ഭാഗവതത്തിലെ ഭക്തിപ്രധാനമല്ലാത്ത ചില ഭാഗങ്ങൾ നാരായണീയത്തിൽ വിട്ടു കളഞ്ഞിട്ടുണ്ട്.. ജഡഭരതചരിതം, പുരഞ്ജനോപാഖ്യാനം തുടങ്ങിയവ ഉദാഹരണം. ഭാഗവതത്തിൽ അവിടവിടെയായി ചിതറിക്കിടക്കുന്ന കഥാംശങ്ങൾ ഔചിത്യപൂർവ്വം നാരായണീയത്തിൽ സംഗ്രഹിച്ചിട്ടുണ്ട്. ഭാഗവതത്തിൽ ഇല്ലാത്ത ചില ചെറുകഥകൾ മറ്റു പുരാണങ്ങളിൽ നിന്നും എടുത്ത് നാരായണീയത്തിൽ സംഗ്രഹിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.
ഭക്തി ജ്ഞാന വൈരാഗ്യങ്ങളെ ഉറപ്പിക്കൽ ആണ് ഭാഗവതത്തിന്റെ ലക്ഷ്യം. ഭാഗവത സംഗ്രഹമായ നാരായണീയത്തിലും ഭക്തി തന്നെയാണ് മുഖ്യ രസം. ശ്ലോകങ്ങളെല്ലാം തന്നെ ഭഗവാനെ നേരിട്ട് സംബോധന ചെയ്തുകൊണ്ടുള്ള ശൈലിയിലാണ് എന്നതും കാവ്യ സൗഭഗത്തിന് മാറ്റുകൂട്ടുന്നു. ഈ ശൈലിയിൽ കൂടി ഭഗവാന്റെ നിരന്തരാനുസന്ധാനവും ഭക്തിയുടെ അവിച്ഛിന്ന പ്രവാഹവും നിലനിർത്താൻ ഭട്ടപാദമുനിക്ക് സാധിച്ചിരിക്കുന്നു. കപിലോപദേശദശകത്തിൽ ( ദശകം 15 ) 8 ശ്ലോകങ്ങളിലും “കപിലതനൂരിതി ത്വം ദേവഹൂത്യേ നൃഗാധി” എന്ന ഏക രൂപമായ നാലാംപദം ഇതിനുദാഹരണം.
ഭക്തിയുടെ മഹത്വം യുക്തിയുക്തം പ്രതിപാദിക്കുന്ന പല ദശകങ്ങളും( ഉദാഹരണം രണ്ട്, 91 , 92) ഭക്തിശാസ്ത്രത്തെ ഊട്ടിയുറപ്പിക്കുന്നു. കാവ്യഭംഗിയോടു കൂടിയ ഭക്തിരസാസ്വാദം ഭക്തനെ ആനന്ദസാഗരത്തിൽ ആറാടിക്കാൻ സമർത്ഥങ്ങളാണെന്ന് ആരും സമ്മതിക്കും. ഭക്തി – ജ്ഞാന – യോഗങ്ങളുടെ സമന്വയശാസ്ത്രമായ ഭാഗവതം ഏകാദശസ്കന്ധത്തിന്റെ സംഗ്രഹം കൂടിയായ 91 മുതൽ 99 വരെയുള്ള ഒൻപത് ദശകങ്ങൾ ഭട്ടതിരിയുടെ ഭാവശില്പവൈദഗ്‌ദ്ധ്യത്തിന്റെ മകുടോദാഹരണങ്ങളാണ്. കവിയുടെ വിജ്ഞാനം, ഭക്തി, കവിത്വം, സംഗ്രഹപാടവം, തുടങ്ങി സമസ്തഭാവങ്ങളും ആ മഹാപ്രവാഹത്തിന് പ്രസാദവും മാധുര്യവും നൽകി അനുഗ്രഹിച്ചിരിക്കുന്നു.. നിന്തിരുവടിയുടെ പാദപത്മങ്ങൾ എന്റെ ചിത്തപത്മത്തിൽ ഇരുന്നരുളി എല്ലാ ദുഃഖങ്ങളും തീർത്ത് ഇഹപര സുഖസമൃദ്ധി നൽകുമാറാകട്ടെ, ഈ സ്തോത്രം നിന്തിരുവടിക്ക് പ്രീതിയുളവാക്കി ആയുരാരോഗ്യസൗഖ്യം നൽകേണമേ എന്ന പ്രാർത്ഥനയോടെയാണ് സ്തോത്രകാവ്യം ഉപസംഹരിക്കുന്നത്.
തനിക്ക് ആയുരാരോഗ്യസൗഖ്യം നൽകണേ എന്നല്ല കവിയുടെ പ്രാർത്ഥന. ഈ സ്തോത്രം കൊണ്ട് ഭഗവാനെ സേവിക്കുന്നവർക്കെല്ലാം ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ എന്നാണ്. ഈ പ്രാർത്ഥന സഫലമായിട്ടുണ്ട് എന്ന് പലരുടെയും അനുഭാവ കഥകൾ തെളിയിക്കുന്നു ( ഉദാഹരണം ചെമ്പൈ വൈദ്യനാഥ ഭാഗവതർ ). നാരായണീയത്തിന് കേരളത്തിന് പുറത്തും ധാരാളം പ്രചാരം വരുത്തിയ ശിങ്കാലിപുരം അനന്തരാമ ദീക്ഷിതരുടെയും കഥകൾ സുപ്രസിദ്ധങ്ങളാണ്. നാരായണീയം കൊണ്ട് ശ്രീ ഗുരുവായൂരപ്പൻ ലോകം മുഴുവൻ പ്രസിദ്ധമായി. ഗുരുവായൂരപ്പന് സമർപ്പിച്ച അദ്വിതീയമായ സ്തോത്രകാവ്യവും ലോകപ്രസിദ്ധമായി.
“അജ്ഞാത്വാ തേ മഹത്ത്വം യദിഹ നിഗദിതം വിശ്വനാഥ! ക്ഷമേഥാഃ
സ്തോത്രം ചൈതത്സഹസ്രോത്തരമധികതരം ത്വത്പ്രസാദായ ഭൂയാത്
ദ്വേധാ നാരായണീയം ശ്രുതിഷു ച ജനുഷാ സ്തുത്യതാവർണനേന
സ്ഫീതം ലീലാവതാരൈരിദമിഹ കുരുതാം ആയുരാരോഗ്യസൗഖ്യം”
ഇത് നാരായണീയത്തിലെ അവസാനത്തെ ശ്ലോകമാണ്. ‘ആയുരാരോഗ്യസൗഖ്യം’ എന്ന നാരായണീയത്തിലെ അവസാന ശ്ലോകത്തിന്റെ അവസാനപദം കലിദിനസംഖ്യയെക്കൂടി സൂചിപ്പിക്കുന്നു എന്നാണ് സങ്കൽപം. ഇതിന്റെ അടിസ്ഥാനത്തിലാണ് നാരായണീയം എഴുതി പൂർത്തിയാക്കിയത് വൃശ്ചികം 28നാണ് എന്ന് കണക്കുകൂട്ടാൻ തുടങ്ങിയത്.
നാരായണീയ ദിനത്തിൽ ശ്രീ ഗുരുവായൂരപ്പനും ശ്രീമന്നാരായണീയത്തിനും നാരായണ ഭട്ടതിരിക്കും എല്ലാ നാരായണീയ ഭക്തർക്കും കൂപ്പു കൈ.
എഴുതിയത്
ഗുരുവായൂർ പ്രഭാകർ ജി
ഫോൺ : 94479 00530
(ഗുരുവായൂർ സ്വദേശിയായ പ്രഭാകർ ജി കേരളത്തിലെ നാരായണീയ പ്രഭാഷകരുടെയും പ്രചാരകരുടെയും ഇടയിൽ അഗ്രിമ സ്ഥാനം വഹിക്കുന്നു)