ന്യൂഡൽഹി: ഡീപ്‌ഫേക്ക് വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്നത്തെ തലമുറയിലും ഭാവി തലമുറയിലും കാര്യമായ സ്വാധീനം ചെലുത്തും. എന്നിരുന്നാലും അതീവ ജാഗ്രതയോടെയായിരിക്കണം നാം മുന്നോട്ട് പോകേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി ഗ്ലോബൽ പാർട്ണർഷിപ്പിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐയുടെ ദുരുപയോഗം ഇന്ന് രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളിയായി മാറുന്നു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കേന്ദ്ര സർക്കാർ അടുത്തിടെ ഒരു എഐ ചെക്ക് പോർട്ടൽ ആരംഭിച്ചിരുന്നു. ഇത് കർഷകർക്ക് അവരുടെ അപേക്ഷകൾ നൽകാനും പേയ്മെന്റ് വിവരങ്ങൾ മനസിലാക്കാനും പ്രയോജനം ചെയ്തു. ഈ പോർട്ടൽ കർഷകർക്ക് വേണ്ടിയുള്ള സർക്കാർ പദ്ധതികളെ കുറിച്ച് അറിയാൻ അവരെ സഹായിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, സ്മാർട്ട് സിറ്റികൾ, അടിസ്ഥാനസൗകര്യങ്ങൾ, സ്മാർട്ട് മൊബിലിറ്റി, ഗതാഗതം തുടങ്ങിയ മേഖലകളിലെ സാമൂഹിക ആവശ്യങ്ങൾ പരിഹരിക്കാൻ എഐ ഉപയോഗപ്രദമാണ്. എന്നാൽ നമ്മുടെ രാജ്യത്തിന്റെ സുരക്ഷ വളരെ പ്രധാനമാണ്. ഭീകരവാദ സംഘടനകൾ എഐ ഉപയോഗിക്കുകയാണെങ്കിൽ അത് നമ്മുടെ ഭാരതത്തിന് തന്നെ ദോഷമുണ്ടാക്കും. ലോകം അതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. 21-ാം നൂറ്റാണ്ടിന്റെ വികസനത്തിലുണ്ടായ ഏറ്റവും വലിയ നൂതന സാങ്കേതികവിദ്യയാണ് എഐ. അതുപോലെ ഈ നൂറ്റാണ്ടിന്റൈ വിനാശത്തിനും എഐ വഴിവെച്ചേക്കാം. ആഗോള സുരക്ഷാ വെല്ലുവിളിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.