മുംബൈ: ദേശീയ വനിതാ ബാസ്ക്കറ്റ് ബോൾ ടീമിന്റെ ട്രെയിനിലെ ദുരിത യാത്രക്ക് പിന്നാലെ സഹായ ഹസ്തവുമായി പ്രവാസി മലയാളികളും കൂട്ടായ്മകളും. ഈ മാസം 3 മുതൽ 10 വരെ പഞ്ചാബ് ലുധിയാനയിൽ നടന്ന 73 -മത് ദേശീയ ബാസ്ക്കറ്റ് ബോൾ ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുത്ത കേരള വനിതാ ടീമിനാണ് ദുരിതയാത്ര അനുഭവിക്കേണ്ടി വന്നത്. വിവരങ്ങൾ അറിഞ്ഞ ഫെയ്മ മഹാരാഷ്‌ട്ര യാത്രാ സഹായവേദി അഡ്മിൻ പാനൽ ടീം ക്യാപ്റ്റനായ ഗ്രീമ മെർലിനേയും ടീം മാനേജരായ വിശാൽ രവിയെയും ബന്ധപ്പെട്ട് സഹായ വാഗ്ദാനം നൽകിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 11 മണിയായിട്ടും ടീം അംഗങ്ങൾക്ക് ഉച്ചക്കും രാത്രിയിലും ഭക്ഷണം ലഭിച്ചിരുന്നില്ല. ഈ വിവരം അറിഞ്ഞതോടെ ഫെയ്മ യാത്രാസഹായ വേദി അഡ്മിൻ പാനൽ കല്യാൺ നിവാസിയായ രജീഷ ആനന്ദിനെ അറിയിക്കുകയും 28 ടീം അംഗങ്ങൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കുകയും ചെയ്തു. സംഘം കല്യാൺ റെയിൽവേ സ്റ്റേഷനിൽ രാത്രി 12.30- ന് നേരിട്ടെത്തി ഇവ കൈമാറി.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് ടീം അംഗങ്ങൾക്കായി പ്രഭാത ഭക്ഷണം മുംബൈയിലെ സംഘടനയായ കടത്തനാടൻ കുടുംബ കൂട്ടായ്മ ഭാരവാഹികളായ സജേഷ് നമ്പ്യാർ, പ്രകാശൻ, സൻജീവ് തുടങ്ങിയവർ എത്തിച്ചു നൽകി. ടീം അംഗങ്ങളുടെ ഉച്ചഭക്ഷണം നവി മുംബൈയിലെ വാഷി കേരള ഹൗസിൽ നിന്നും തയ്യാറാക്കി പൻവേൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു കൊടുത്തു. കേരള ഹൗസ് മാനേജർ എസ്എസ് ദീപു പൻവേൽ റെയിൽവേ സ്റ്റേഷനിലെത്തി ടീം അംഗങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തുടർന്ന് താരങ്ങൾ ഇന്ന് ഉച്ചക്ക് 12 മണിക്ക് നേത്രാവതി എക്സ്പ്രസിൽ കേരളത്തിലേക്ക് യാത്ര തിരിച്ചു.
ദേശീയ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വെളളി മെഡൽ നേടിയ താരങ്ങളാണ് 11058 അമൃത് സർ- CSMT ട്രെയിനിൽ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തത്. ബോഗിയിൽ റിസർവേഷൻ ലഭിക്കാത്ത യാത്രക്കാർ കേരള ടീം അംഗങ്ങളുടെ സീറ്റ് കൈയേറി ഇരുന്നതോടെയാണ് താരങ്ങൾക്ക് ദുരിത യാത്ര അനുഭവിക്കേണ്ടി വന്നത്. വഴിയിലുടനീളം പ്രശ്നങ്ങൾ നേരിട്ടതായും താരങ്ങൾ പറഞ്ഞു.