ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. മനുഷ്യവിരുദ്ധമായ പല നയങ്ങളും രാജ്യത്ത് നടപ്പിലാക്കി ശ്രദ്ധയാകർഷിച്ചിട്ടുള്ള ഭരണാധികാരിയുടെ ആഡംബരപ്രേമവും ലോകപ്രശസ്തമാണ്. എല്ലാതിനുമുപരി ഉത്തരകൊറിയയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന കാര്യം ലോകത്തിന് ഇപ്പോഴും അജ്ഞാതമാണെന്നതാണ് വാസ്തവം. സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന വീഡിയോകളിലൂടെ ഉത്തരകൊറിയൻ വിശേഷങ്ങൾ വാർത്തയാകുന്നതാണ് പതിവ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന ദൃശ്യങ്ങളിൽ കിം ജോങ് ഉന്നിനെ വളഞ്ഞുകൂടിയ യുവതികളുടെ കൂട്ടത്തെയാണ് കാണാനാവുന്നത്.
Supreme Leader Kim Jong Un mobbed by North Koreans pic.twitter.com/fEQunQS16q
— Time Capsule Tales (@timecaptales) December 11, 2023
എക്‌സിലും ഇൻസ്റ്റഗ്രാമിലും വൻ പ്രചാരം ലഭിച്ച ഈ വീഡിയോയിൽ ഭരണാധികാരിയെ വളഞ്ഞിട്ട് ‘സ്‌നേഹിക്കുന്ന’ ആരാധികമാരെ കാണാവുന്നതാണ്. ചുറ്റും വലിയ കൂട്ടം സ്ത്രീകളുണ്ട്. ഇതിൽ നിന്നും വെള്ള നിറത്തിലുള്ള കോട്ട് ധരിച്ചെത്തിയ യുവതികൾ ചേർന്ന് കിം ജോങ് ഉന്നിനെ വളയുന്നതാണ് ദൃശ്യങ്ങളിൽ. പിന്നീട് ഇവർ ഭരണാധികാരിയെ വാരിപ്പുണരുന്നതും കരയുന്നതും കൈ കൊട്ടുന്നതും കാണാം.
നാഷണൽ മദേഴ്‌സ് മീറ്റിംഗുമായി ബന്ധപ്പെട്ട് സ്ത്രീകൾ ഒത്തുകൂടിയ ചടങ്ങിൽ കിം ജോങ് ഉൻ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോയിൽ കാണുന്ന ദൃശ്യങ്ങളുണ്ടായതെന്നാണ് കരുതുന്നത്. രാജ്യത്തെ ജനനനിരക്ക് ഉയർത്താൻ അമ്മമാർ പ്രയത്‌നിക്കണമെന്നായിരുന്നു ഏകാധിപതിയുടെ ഉത്തരവ്. ജനനനിരക്കിൽ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഭരണാധികാരിയുടെ നിർദ്ദേശം. കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാനും അവർക്ക് ആവശ്യമായ പരിപാലനം നൽകി വളർത്താനും അമ്മമാർ ഇനിയും ഉത്സാഹം കാണിക്കണമെന്നും ജനനനിരക്കിലെ ഇടിവ് മറികടക്കാൻ അതുവഴി നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര കൊറിയയിൽ മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ ഭരണകൂടം ഉറപ്പുനൽകുന്നുണ്ട്. വീട്, വിവിധ തരം സബ്‌സിഡികൾ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പടെയുള്ള ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. 25.7 ദശലക്ഷം ജനസംഖ്യയുള്ള ഉത്തര കൊറിയയിൽ 2070 ആകുമ്പോഴേക്കും ജനസഖ്യ 23.7 ദശലക്ഷമായി കുറയുമെന്നാണ് പ്രവചനം. കുറഞ്ഞ ജനന നിരക്കാണിതിന് കാരണമെന്ന് കണ്ടെത്തിയതിനാൽ ജനന നിരക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം.