“പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്”.
സന്ദേശം സിനിമയിലെ സഖാവ് പ്രഭാകരൻ കോട്ടപ്പള്ളിയുടെ ഈ ഡയലോഗ് അറിയാത്ത മലയാളികൾ ചുരുക്കം. പോളണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഓരോ കമ്യൂണിസ്റ്റുകാരന്റെയും ഉത്തരം മുട്ടിച്ചിട്ടുണ്ട്. ആ വാക്കുപോലും അവരെ ഭയപ്പെടുത്തുന്നുമുണ്ട്. എന്നാലിപ്പോൾ മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളത്തിൽ പോളിഷ് ചലച്ചിത്ര നിർമ്മാതാവ് ക്രിസ്റ്റോഫ് സനൂസി എത്തുകയാണ്.
കമ്യൂണിസവും ആധ്യാത്മികതയും തമ്മിൽ നേരിട്ടേറ്റുമുട്ടിയ യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധഭൂമി ആയിരുന്നു പോളണ്ട്. പ്രസിദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ജന്മദേശം. ഒരുപക്ഷെ നേരിട്ടൊരു കുറ്റവും ചെയ്യാതെ തങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത ഒന്ന് കൊണ്ട് മാത്രം കമ്യൂണിസ്റ്റുകളുടെയും നാസികളുടെയും ക്രൂരത ഏറ്റുവാങ്ങേണ്ടിവന്ന രാജ്യമാണ് പോളണ്ട്. ഈ രാജ്യത്തിന്റെ ഒരു വശത്ത് ജർമ്മനിയും മറുവശത്ത് ഉക്രൈൻ ,ബെലാറസ്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളുമാണ് . ഈ മൂന്നു രാജ്യങ്ങളും അന്ന് സോവിയറ്റ് യൂണിയൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാജ്യത്തിന്റെ ഭാഗമായിരുന്നു.
1939 സെപ്റ്റംബർ 1 ന് പോളണ്ടിലെ നാസി ജർമ്മൻ അധിനിവേശത്തോടെ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചു എന്ന് പറയണം , തുടർന്ന് സെപ്റ്റംബർ 17 ന് പോളണ്ടിലേക്ക് മറുവശത്ത് നിന്ന് സോവിയറ്റ് യൂണിയൻ അധിനിവേശം നടത്തി. 1939 സെപ്റ്റംബർ 28 ന് വാർസോ പോർണ്ണമായും വീണു. തുടർന്നാണ് ലോകചരിത്രത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് ചതികളിൽ ഒന്ന് സംഭവിക്കുന്നത്. അതിന്റെ പേര് മൊളോടോവ്-റിബൻട്രോപ്പ് ഉടമ്പടി എന്നാണ്. ജോസഫ് സ്റ്റാലിനും അഡോൾഫ് ഹിറ്റ്ലറും പരസ്പരം ആക്രമിക്കില്ല എന്ന് കരാർ ഒപ്പിട്ടു. അത് കൂടാതെ പോളണ്ടിനെ രണ്ട് മേഖലകളായി വിഭജിച്ചു,ഒന്ന് നാസി ജർമ്മനിയും മറ്റൊന്ന് സോവിയറ്റ് യൂണിയനും ഭരിച്ചു. രക്തം മരവിപ്പിക്കുന്ന ക്രൂരതകളാണ് സോവിയറ്റ് യൂണിയൻ പോളണ്ടിൽ കാണിച്ചത്. അന്നേ വരെ സ്വതന്ത്രരായിരുന്ന പോളിഷ് ജനതയെ ജോസഫ് സ്റ്റാലിൻ ചങ്ങലക്കിട്ടു. 1939-1941 കാലഘട്ടത്തിൽ കമ്യൂണിസ്റ്റുകൾ ലക്ഷക്കണക്കിന് പോളണ്ടുകാരെ നാടുകടത്തി.
ആ കാലത്ത് സോവിയറ്റ് യൂണിയൻ ഏതാണ്ട് 22,000 പോളിഷ് സൈനിക ഉദ്യോഗസ്ഥരുടെയും ബുദ്ധിജീവികളായ യുദ്ധത്തടവുകാരുടെയും കൂട്ടക്കൊലകളുടെ ഒരു പരമ്പര തന്നെ നടപ്പിലാക്കി. ഇതിനെ കാറ്റിൻ കൂട്ടക്കൊല എന്ന പേരിൽ അറിയപ്പെടുന്നു. തന്നെക്കൊണ്ടാവുന്നതുപോലെ അഡോൾഫ് ഹിറ്റ്ലറും കൊന്നൊടുക്കി. യുദ്ധാനന്തരം കമ്യൂണിസ്റ്റ് അധിനിവേശത്തിന്റെ കയ്പു നീര് ആവോളം നുണഞ്ഞു പോളണ്ട്. ആ പോളണ്ടിലാണ് ക്രിസ്റ്റോഫ് സനൂസി വളർന്നത്. രണ്ടാം ലോകമഹായുദ്ധാനന്തര കമ്മ്യൂണിസത്തിൻ കീഴിൽ പോളണ്ടിലെ തന്റെ ബാല്യകാലത്തിന്റെ കറുത്ത നിഴലുകൾ അദ്ദേഹത്തിന്റെ സിനിമകളിൽ ഉടനീളമുണ്ട്.
കമ്യൂണിസത്തിനെതിരായി കുറിക്കു കൊള്ളുന്ന വാക്കുകളാണ് സനൂസി എയ്തു വിട്ടിട്ടുള്ളത്. തന്റേതായി പുറത്തുവന്ന് നിരവധി അഭിമുഖങ്ങളിൽ ഇരുമ്പു മറയുടെയും അടിച്ചമർത്തലിന്റെയും കരാളത അദ്ദേഹം എന്നും എടുത്ത് പറഞ്ഞിരുന്നു. ഇതാദ്യമായല്ല ഒരു ചലച്ചിത്രമേളക്ക് ക്രിസ്റ്റോഫ് സനൂസി ഇന്ത്യയിലെത്തുന്നത്. മുൻപ്, 2003 ലെ ഐഎഫ്എഫ്‌കെയിൽ പങ്കെടുക്കാൻ സനൂസി കേരളത്തിൽ എത്തിയിരുന്നു. അന്ന് അധികാരത്തിലുണ്ടായിരുന്നത് യുഡിഎഫ് സർക്കാർ ആയിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് അന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുള്ളയാളാണ് സനൂസി.
ഇന്ന് കമ്മ്യൂണിസം ലോകത്ത് ഒരിടത്തും ഇല്ലെന്ന് 2003 ൽ ഫെസ്റ്റിവലിൽ സംസാരിക്കവെ സാനുസി അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ഹിറ്റ്‌ലറുടെ തത്വങ്ങളോട് പോലും അദ്ദേഹം ഉപമിച്ചു. ഹിറ്റ്‌ലറെക്കാൾ കൂടുതൽ ആളുകളെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ കൊന്നിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു.”കമ്മ്യൂണിസം പല രാജ്യങ്ങളിലും മാനവികതയുടെ വികസനം മന്ദഗതിയിലാക്കിയിരിക്കുന്നു എന്ന് പറഞ്ഞ സനൂസി പല രാജ്യങ്ങളിലെയും വികസനത്തെ പിന്നോട്ടടിച്ചത് കമ്യൂണിസമാണെന്നും അന്ന് തുറന്നടിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ ഡെമോക്രാറ്റുകളുടെ വേഷമണിഞ്ഞ് നടക്കുന്നത് ചില മുൻ കമ്മ്യൂണിസ്റ്റുകളാണ് എന്നും യൂറോപ്പിലെ അഴിമതിക്കാരായ ഭരണാധികാരികൾ ഇവരാണെന്നും അന്ന് സനൂസി വിമർശിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത്, തനിക്കും ക്രിസ്റ്റോഫ് കീസ്ലോവ്സ്കിക്കും (പോളിഷ് ചലച്ചിത്രകാരൻ) സെൻസർഷിപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നും സനൂസി ചൂണ്ടിക്കാട്ടിയിരുന്നു.രണ്ട് കൊറിയകളിലേക്കും നോക്കൂ അവർ ഇതിനകം കടന്നുപോയത് എന്താണെന്ന് ചിന്തിക്കാൻ പറ്റുമോ,” അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടി.
തന്റെ പ്രസംഗങ്ങളിൽ നാസി കോൺസൻട്രേഷൻ ക്യാമ്പുകൾ എന്ന് ഉപയോഗിക്കുന്ന അതേ പ്രാധാന്യത്തോടെ സോവിയറ്റ് കോൺസെൻട്രേഷൻ ക്യാമ്പുകൾ എന്ന വാക്കും അദ്ദേഹം ഉപയോഗിക്കാറുണ്ട്.
ഇക്കൊല്ലത്തെ 28-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ (IFFK) അവസാന ദിവസമായ ഡിസംബർ 14, ന് സനൂസി വീണ്ടും കേരളത്തിൽ എത്തുകയാണ്. കമ്മ്യൂണിസത്തോടുള്ള എതിർപ്പിന് പേരുകേട്ട സനൂസി, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സ്വീകരിക്കാൻ ഐഎഫ്‌എഫ്‌കെയിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് വിമർശകനായക്രിസ്റ്റോഫ് സനൂസിയെ തിരഞ്ഞെടുത്തത് വിശദീകരിക്കാനാകാതെ വലയുകയാണ് സിപിഎം അണികൾ. നാളെ അദ്ദേഹം തിരുവനന്തപുരത്ത് എന്ത് പറയും എന്നുള്ള ആധിയിലാണ് പാർട്ടിയിലെ സഖാവ് പ്രഭാകരൻ കോട്ടപ്പള്ളിമാർ.
എഴുതിയത്
രഞ്ജിത് ജി കാഞ്ഞിരത്തിൽ